2012, ജനുവരി 5, വ്യാഴാഴ്‌ച

മുല്ലയാറും പെരിയാറും

മുല്ലയാറും പെരിയാറും ഒത്തുചേര്‍ന്ന് രൂപപ്പെട്ട്, പിന്നീട് 'പെരിയാര്‍' എന്ന പേരില്‍ ഒഴുകി അറബിക്കടലിലെത്തിച്ചേരുന്ന വെള്ളം തടഞ്ഞുനിര്‍ത്താനുള്ള യത്‌നങ്ങളൊന്നും പഴയ തിരുവിതാംകൂര്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല. സഹ്യന്റെ പടിഞ്ഞാറ് കേരളത്തിന്റെ ഭാഗത്ത് നല്ല മഴയും വെള്ളവും. അയല്‍ സംസ്ഥാനമായ, ബ്രിട്ടീഷ് ഭരണത്തിലുള്ള മദ്രാസ് പ്രവിശ്യയിലെ മധുര, രാമനാട്, ദിണ്ടിക്കല്‍, രാമനാഥപുരം പ്രദേശങ്ങളില്‍ അന്ന് വരള്‍ച്ചയായിരുന്നു; കൃഷിനാശവും. സഹ്യന്റെ കിഴക്കാണത്.മഴ ദുര്‍ലഭമായിരുന്നു, ഇവിടെ. ഇവിടത്തെ കൃഷിക്കാരെ സഹായിക്കാനായി തിരുവിതാംകൂറിലെ പെരിയാറ്റിലൂടെ പാഴായിപ്പോകുന്ന വെള്ളം തടഞ്ഞുനിര്‍ത്തി മദ്രാസ് പ്രദേശത്തേക്ക് ഒഴുക്കാമെന്ന ആശയം ആ പ്രവിശ്യയിലെ ഭരണകര്‍ത്താക്കള്‍ക്ക് ഉണ്ടായി, തിരുവിതാംകൂര്‍ അതിനോട് യോജിച്ചു.

തിരുവിതാംകൂറിന്റെ ഉപാധികള്‍

1.തിരുവിതാംകൂര്‍ നല്‍കുന്ന ഭൂമിക്ക് നഷ്ടപരിഹാരമായി റൊക്കം ഏഴു ലക്ഷം രൂപ നല്‍കുക.

2.ബ്രിട്ടന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്ന അഞ്ചുതെങ്ങ്, തങ്കശ്ശേരി എന്നീ പ്രദേശങ്ങളും ചേര്‍ത്തല താലൂക്കിലെ സര്‍ക്കാര്‍ പാട്ടം നിലങ്ങള്‍ എന്നറിയപ്പെട്ടിരുന്ന 51 ഏക്കര്‍ സ്ഥലവും തിരുവിതാംകൂറിന് വിട്ടുകൊടുക്കുക.

3.8000 ഏക്കറില്‍ കൂടുതല്‍ ഭൂമി അണക്കെട്ടിന് വേണ്ടി ഉപയോഗിക്കേണ്ടിവന്നാല്‍ ഓരോ ഏക്കറിനും 50 രൂപ പാട്ടമായി കൂടുതല്‍ നല്‍കുക.

4.ആവശ്യമെങ്കില്‍ മദ്രാസ് പ്രവിശ്യയിലെ കര്‍ഷകര്‍ക്ക് വെള്ളം നല്‍കുന്ന ഇതേ വ്യവസ്ഥകളിന്മേല്‍ തിരുവിതാംകൂറിലെ കര്‍ഷകര്‍ക്കും വെള്ളം നല്‍കുക.

ഉപാധികളിന്മേല്‍ ചര്‍ച്ച നടന്നു. അഞ്ചുതെങ്ങും തങ്കശ്ശേരിയും ചേര്‍ത്തലയിലെ പാട്ടം നിലങ്ങളും വിട്ടുകൊടുക്കാനാവില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ആദ്യമേ തന്നെ പറഞ്ഞു. മറ്റ് വ്യവസ്ഥകള്‍ ഭേദഗതികളോടെ അംഗീകരിച്ചു. 1886 ഒക്ടോബര്‍ 29ന് ബ്രിട്ടീഷ് സര്‍ക്കാറും തിരുവിതാംകൂറും മുല്ലപ്പെരിയാര്‍ പാട്ടക്കരാറില്‍ ഒപ്പുവെച്ചു. തിരുവിതാംകൂര്‍ മഹാരാജാവിനു വേണ്ടി ദിവാന്‍ രാമയ്യങ്കാറും ഇന്ത്യാ കാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ഓഫ് സ്‌റ്റേറ്റിനു വേണ്ടി റസിഡന്റ് ഹാന്നിങ്ടണുമാണ്. തിരുവിതാംകൂര്‍ മരാമത്ത്‌വകുപ്പ് സെക്രട്ടറി കെ.കെ. കുരുവിളയും ആക്ടിങ് ഹെഡ് സര്‍ക്കാര്‍ വക്കീല്‍ ഐ.എച്ച്. പ്രിന്‍സും സാക്ഷികളായി ഒപ്പിട്ടു.

അംഗീകരിക്കപ്പെട്ട വ്യവസ്ഥകള്‍

1.പ്രതിവര്‍ഷം 40,000 രൂപ നഷ്ടപരിഹാരമായി തിരുവിതാംകൂറിന് നല്‍കും. അത് തിരുവിതാംകൂര്‍ വര്‍ഷംതോറും ബ്രിട്ടീഷ് സര്‍ക്കാറിന് കൊടുക്കുന്ന തുകയില്‍ നിന്ന് കുറവ് ചെയ്യും.

2.8000 ഏക്കറില്‍ കൂടുതല്‍ ഭൂമി അണക്കെട്ടിന് വേണ്ടി ഉപയോഗിക്കേണ്ടിവന്നാല്‍ ഓരോ ഏക്കറിനും അഞ്ചു രൂപ പാട്ടമായി കൂടുതല്‍ നല്‍കും.

3.അണക്കെട്ട് നിര്‍മാണത്തിനാവശ്യമായ മരം, കല്ല്, മണ്ണ്, മുള തുടങ്ങിയവ പ്രതിഫലമൊന്നും നല്‍കാതെ തിരുവിതാംകൂര്‍ പ്രദേശത്ത് നിന്നെടുക്കാന്‍ പാട്ടക്കാരന് അവകാശമുണ്ടാകും.

4.കരാറിന്റെ കാലാവധി 999 കൊല്ലമായിരിക്കും.

5.കരാര്‍ നടപ്പാക്കുന്നതിനിടയില്‍ ഉയര്‍ന്നേക്കാവുന്ന തര്‍ക്കങ്ങള്‍ രണ്ട് സര്‍ക്കാറുകളും നിശ്ചയിക്കുന്ന മധ്യസ്ഥന്മാരുടെയോ അല്ലെങ്കില്‍ അവര്‍ നിശ്ചയിക്കുന്ന അമ്പയറുടെയോ അന്തിമതീരുമാനത്തിന് വിടും. ആകെക്കൂടി നോക്കുമ്പോള്‍ കരാര്‍ തിരുവിതാംകൂറിന് നഷ്ടക്കച്ചവടം തന്നെയായിരുന്നു. ബ്രിട്ടന്റെ സമ്മര്‍ദം വ്യക്തം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ