2012, ജനുവരി 5, വ്യാഴാഴ്‌ച

അണക്കെട്ടിന് സമീപം

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് സമീപം അനുബന്ധ ഡാമും പണിയും. അതിന്റെ സാധ്യതാറിപ്പോര്‍ട്ട് കേരളം ഉന്നതാധികാര സമിതിക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ അണക്കെട്ടില്‍നിന്ന് 366 മീറ്റര്‍ താഴെയാണ് പുതിയത് നിര്‍മിക്കുക. 370 മീറ്റര്‍ നീളമുള്ള നിര്‍ദിഷ്ട പ്രധാന അണക്കെട്ടിന് സമീപം കുന്നിന്റെ ഒരു ഭാഗത്താണ് അനുബന്ധ ഡാം പണിയാന്‍ ഉദ്ദേശിക്കുന്നത്. അനുബന്ധ അണക്കെട്ടിന് 137 മീറ്റര്‍ നീളമുണ്ടാകും. പ്രധാന അണക്കെട്ടിന് 53.22 മീറ്ററും അനുബന്ധ അണക്കെട്ടിന് 25 മീറ്ററും ഉയരമുണ്ടാവും.
സ്പില്‍വേ പ്രധാന അണക്കെട്ടിന്റെ ഭാഗമായിട്ടാകും നിര്‍മിക്കുക. വേനല്‍ക്കാലത്ത് നീരൊഴുക്കിന് മുല്ലപ്പെരിയാറില്‍ ചീര്‍പ്പ് നിര്‍മിക്കും. 143 മെട്രിക് ക്യുബിക് അടി വെള്ളം സംഭരിക്കുന്നതിന് ജലാശയത്തില്‍ സൗകര്യമൊരുക്കും. നാല് കൊല്ലത്തിനകം 600 കോടി രൂപ ചെലവാക്കിയാണ് അണക്കെട്ട് നിര്‍മിക്കുന്നത്. പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് മുന്നോടിയായി പാറയുടെയും മണ്ണിന്റെയും പ്രാഥമികപരിശോധന നടത്തി. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെയും എല്‍.ബി.എസ്. ശാസ്ത്രസാങ്കേതിക സെന്ററിന്റെയും എന്‍ജിനീയറിങ് കോളേജിന്റെയും മൂന്ന് ഭൂഗര്‍ഭ പഠന റിപ്പോര്‍ട്ടുകളും ഉന്നതാധികാര സമിതിക്ക് നല്‍കിയിട്ടുണ്ട്. ഇവിടത്തെ പാറകള്‍ അണക്കെട്ടുനിര്‍മാണത്തിന് പറ്റിയതാണെന്ന് മൂന്ന് റിപ്പോര്‍ട്ടും വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ 22.23 ഹെക്ടര്‍ വനഭൂമി വെള്ളത്തിനടിയിലാകും. അണക്കെട്ടിനും മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുമായി 50 ഹെക്ടര്‍ വനഭൂമി വേണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ