2012, ഫെബ്രുവരി 28, ചൊവ്വാഴ്ച

ജനസംഖ്യാനിയന്ത്രണം: വീണ്ടുവിചാരമാവാം

ജനസംഖ്യാനിയന്ത്രണം: വീണ്ടുവിചാരമാവാം
Posted on: 28 Feb 2012
ഡോ. ടി.എസ്. അനീഷ്‌


കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കേരളത്തിലെ ജനസംഖ്യ ഒമ്പതു ശതമാനത്തോളം വര്‍ധിച്ചു.അതേ സമയം ഇടുക്കി ,പത്തനംതിട്ട ജില്ലകളില്‍ ജനസംഖ്യ കുറഞ്ഞു. എല്ലാ ജില്ലകളിലും വര്‍ധനയുടെ തോതില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഭാവിയില്‍ ഇത് വലിയ
പ്രത്യാഘാതങ്ങള്‍ക്ക് ഇട നല്‍കിയേക്കാ ഈ സാഹചര്യത്തില്‍ ജനസംഖ്യാ നിയന്ത്രണത്തിന് നല്‍കിവരുന്ന മുന്‍ഗണന പുനഃപരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് ലേഖകന്‍


2011-ാം ആണ്ടിലെ സെന്‍സസ് കണക്കുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. സംസ്ഥാനത്തെ മൊത്തം ജനസംഖ്യ മൂന്നുകോടി മുപ്പത്തിനാലുലക്ഷത്തിന് അടുത്തുവരും. കഴിഞ്ഞ പത്തുവര്‍ഷത്തില്‍ നമ്മുടെ ജനസംഖ്യ ഒന്‍പതു ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് ഈ വര്‍ധനയുടെ തോത് നമ്മുടേതിന്റെ ഇരട്ടിയിലും അധികമാണ്. സ്ത്രീകളുടെ എണ്ണം, ആയിരം പുരുഷന്‍മാര്‍ക്ക് 1084 എന്നത് രാജ്യത്തെ ഏറ്റവും ഉയര്‍ന്നനിരക്കാണ്. മാത്രമല്ല സ്ത്രീപുരുഷ അനുപാതത്തില്‍ 2001-ല്‍ നിന്നും വര്‍ധന ഉണ്ടായിട്ടുണ്ട് എന്നതും കണക്കിലെടുക്കേണ്ടതാണ്. ഈ ലിംഗവ്യത്യാസം ജീവിത ദൈര്‍ഘ്യത്തിലും പ്രകടമാണ്. സംസ്ഥാന ത്ത് ഒരു സ്ത്രീ, നിലനില്‍ക്കുന്ന ചുറ്റുപാടുകളില്‍ 75 വയസ്സിനുമുകളില്‍ ജീവിച്ചിരിക്കാന്‍ സാധ്യതയുള്ളപ്പോള്‍ പുരുഷന്‍മാരുടെ ആയുര്‍ദൈര്‍ഘ്യം ഇതിനേക്കാള്‍ 4-5 വയസ്സ് കുറവാണ്.


ജനസംഖ്യയുടെ പ്രാഥമിക കണക്കുകള്‍ പട്ടിക-1 ല്‍



മേല്‍വിവരിച്ചിടത്തോളം സുന്ദരമാണ് കാര്യങ്ങള്‍. ജനസംഖ്യയില്‍ ചെറിയ വര്‍ധനമാത്രം, വര്‍ധിച്ചുവരുന്ന ജീവിതദൈര്‍ഘ്യം, ലിംഗ അനുപാതത്തിലും സാക്ഷരതാനിരക്കിലും കാണുന്ന ആരോഗ്യകരമായ സാമൂഹികഘടകങ്ങള്‍ തുടങ്ങി അനേകം ഗുണഫലങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും.


എന്നാല്‍, സംസ്ഥാനത്തിന്റെ ജനസംഖ്യാഘടന വിശകലനം ചെയ്യുമ്പോള്‍ മറ്റു ചില ഘടകങ്ങള്‍ കൂടി വിലയിരുത്തേണ്ടതുണ്ട്. ഇനിപ്പറയുന്ന ചില വിവരങ്ങള്‍ 2011 സെന്‍സസിന്റെ അടിസ്ഥാനത്തില്‍ എറെ പ്രാധാന്യമുള്ളതാണ്. ഇതില്‍ ഏറ്റവും പ്രധാനം രണ്ട് ജില്ലകളില്‍ - പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളില്‍ - ജനസംഖ്യ കുറഞ്ഞുഎന്നതാണ്. ഇതിന്റെ ഗൗരവം മനസ്സിലാക്കണമെങ്കില്‍, നാം ജനസംഖ്യാ വര്‍ധനയെ എങ്ങനെ തിട്ടപ്പെടുത്തുന്നു എന്നറിയണം. ജനനനിരക്കില്‍ നിന്നും മരണനിരക്ക് കുറച്ചുകിട്ടുന്ന സംഖ്യ ശതമാനത്തില്‍ കണക്കാക്കിയാണ് ജനസംഖ്യാവര്‍ധന കണ്ടെത്തുന്നത്. ഇത്തരത്തില്‍ കണക്കാക്കുന്ന തോത് രണ്ട് ശതമാനത്തില്‍ അധികമായാല്‍ അവിടങ്ങളില്‍ അമിതമായ വര്‍ധന അഥവാ ജനസംഖ്യാ വിസ്‌ഫോടനംനടക്കുന്നുവെന്ന് പറയാം. നമ്മുടെ രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ നിരക്ക് ഈ അളവിലാണ്. അതേസമയം ജനസംഖ്യാ വര്‍ധനയുടെ നിരക്ക് 1.5 മുതല്‍ രണ്ട് ശതമാനം വരെയാണെങ്കില്‍ വളരെ വേഗത്തിലുള്ള വളര്‍ച്ചയെന്നും ഒന്നു മുതല്‍ 1.5 വരെയാണെങ്കില്‍ വേഗത്തിലുള്ള വളര്‍ച്ചയെന്നും 0.5 മുതല്‍ ഒന്നു വരെയാണെങ്കില്‍ മെല്ലെയുള്ള വളര്‍ച്ചയെന്നും പൂജ്യം മുതല്‍ 0.5 വരെയാണെങ്കില്‍ തീരേ മെല്ലെയുള്ള വളര്‍ച്ചയെന്നും പൂജ്യത്തിനു താഴെയാണെങ്കില്‍ ജനസംഖ്യാശോഷണമെന്നും പറയും. നമ്മുടെ രാജ്യത്ത് ഇപ്പോഴും 'വളരെ വേഗത്തിലുള്ള വളര്‍ച്ച'നിരക്കാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഇത് 0.48 ശതമാനം മാത്രമാണ്. അതായത് തീരേ മെല്ലെയുള്ള വളര്‍ച്ച. ദക്ഷിണ കേരളത്തിലെ നിരക്ക് ഇതിലും കുറയുമെന്നുമാത്രമല്ല. മിക്കയിടങ്ങളിലും വര്‍ധന നാമമാത്രമാണ്. ചിലയിടത്തെങ്കിലും ജനസംഖ്യ കുറയാന്‍ തുടങ്ങിയിരിക്കുന്നു.


2001 സെന്‍സസിലും 2011 സെന്‍സസിലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ജനസംഖ്യാ വര്‍ധനയും അതില്‍ പത്തുവര്‍ഷം കൊണ്ടുവന്ന കുറവും ജില്ലതിരിച്ച് പട്ടിക രണ്ടില്‍ നല്‍കിയിരിക്കുന്നു.




കേരളത്തിന്റെ എല്ലാ ജില്ലകളിലും ജനസംഖ്യാ വര്‍ധനയില്‍ ഭീമമായ ഇടിവുണ്ടായതായി പട്ടിക - 2 ല്‍ നിന്നും പ്രകടമാണ്. മേല്‍വിവരിച്ച മാനദണ്ഡമനുസരിച്ച് നോക്കുകയാണെങ്കില്‍ കേരളത്തിലെ ഒരു ജില്ലയിലും വളരെവേഗത്തിലുള്ള ജനസംഖ്യാ വര്‍ധനയില്ല. മലപ്പുറം ജില്ലയില്‍ മാത്രമാണ് വേഗത്തിലുള്ള ജനസംഖ്യാവര്‍ധന (1.3 ശതമാനം) ഉള്ളത്.


നാലു ജില്ലകളില്‍ (എറണാകുളം, കാസര്‍കോട്, കോഴിക്കോട്, പാലക്കാട്) മെല്ലെയുള്ള ജനസംഖ്യാ വര്‍ധന നടക്കുമ്പോള്‍ ഏഴു ജില്ലകളില്‍ ജനസംഖ്യാവര്‍ധന നാമമാത്രമാണ്. (ആലപ്പുഴ, കണ്ണൂര്‍, കൊല്ലം, കോട്ടയം, തിരുവനന്തപുരം, തൃശ്ശൂര്‍, വയനാട്). അതേസമയം രണ്ട് ജില്ലകളില്‍ (ഇടുക്കി, പത്തനംതിട്ട) ജനസംഖ്യ 2001-ലേതിനേക്കാള്‍ താഴെയാണ്.


ജനസംഖ്യാനിയന്ത്രണത്തിന് നാം നല്‍കിവരുന്ന മുന്‍ഗണന നിര്‍ത്താറായി എന്നാണ് ഈ ലേഖനത്തിലൂടെ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതിന് വിപരീതമായ രണ്ടുമൂന്നു വാദഗതികള്‍ ഉയര്‍ന്നുവരാം.


1. ജനസംഖ്യ തീരേ ചെറിയ തോതിലാണെങ്കിലും ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 2. ചില ജില്ലകളില്‍ ജനസംഖ്യയില്‍ കാണുന്ന ഇടിവ് പ്രത്യുത്പാദന നിരക്കില്‍ ഉണ്ടായ കുറവുമൂലമല്ല, മറിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും മറ്റും കുടിയേറുന്നതുകൊണ്ടാണ്. 3. ചില വടക്കന്‍ ജില്ലകളില്‍ ജനസംഖ്യാവര്‍ധന ഇപ്പോഴും പ്രകടമാണ്.


ഈ മൂന്നു വാദഗതികളും നിലനില്‍ക്കുന്നതല്ല. ഒന്നാമത്തെ വാദഗതി നോക്കുക. ജനസംഖ്യാഘടന പഠിക്കുന്ന വിദഗ്ധരുടെ അഭിപ്രായത്തില്‍ ജനസംഖ്യ എന്നുപറയുന്നത് ഒരു തീവണ്ടി പോലെയാണ്. ബ്രേക്കുചെയ്തു കഴിഞ്ഞാലും കുറച്ചുനീങ്ങി മാത്രമേ നില്‍ക്കുകയുള്ളൂ.


വളര്‍ച്ചനിരക്ക് 0.5 ശതമാനം താഴെ എത്തിക്കഴിഞ്ഞ ഒരു സമൂഹം 10 മുതല്‍ 20 വര്‍ഷത്തിനുള്ളില്‍ - പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ പൂജ്യത്തിലേക്ക് എത്തുന്നതായിട്ടാണ് അനുഭവങ്ങള്‍ കാണിക്കുന്നത്. മാത്രമല്ല, കേരളത്തിലെ പ്രജനനനിരക്ക് (ജനറല്‍ ഫെര്‍ട്ടിലിറ്റി) 1.8 മാത്രമാണ്. അതായത് ഒരു ദമ്പതിമാര്‍ക്ക് 1.8 കുട്ടികള്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ.


ഇന്നത്തെ മാതാപിതാക്കള്‍ അവശേഷിപ്പിച്ചുപോകുന്നത് 1.8 കുട്ടികളെ മാത്രം. 200 പേര്‍ മരിക്കുമ്പോള്‍ പകരം വരുന്നത് 180 പേര്‍ മാത്രം. ജനസംഖ്യകുറയാന്‍ പോകുന്നു എന്നു കാണിക്കാന്‍ മറ്റ് എന്തുതെളിവാണ് നമുക്ക് വേണ്ടത് ?


മറ്റൊരു വാദഗതി കേരളം കുടിയേറ്റത്തിന്റെയും കുടിയിറക്കത്തിന്റെയും നാടാണ്, അതുകൊണ്ട് ചിലയിടങ്ങളില്‍ പ്രത്യേകിച്ചും പത്തനംതിട്ട പോലെയുള്ള ജില്ലകളില്‍ ജനസംഖ്യ കുറയുന്നു എന്നതാണ്. കേരളത്തിലെ ജില്ലകളിലുള്ള ആറുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ ശതമാനം 2001- ലെയും 2011-ലെയും സെന്‍സസ് പ്രകാരം എത്രയെന്ന് മൂന്നാംപട്ടികയില്‍ കൊടുത്തിരിക്കുന്നു.


കഴിഞ്ഞ പത്തുവര്‍ഷത്തില്‍ ഏറ്റവും കുട്ടികള്‍ കുറഞ്ഞത് പത്തനംതിട്ട ജില്ലയിലാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കുട്ടികളുടെ ആപേക്ഷിക ശതമാനത്തില്‍ 20 ശതമാനത്തിലധികം കുറവാണ് കഴിഞ്ഞ പത്തുവര്‍ഷത്തില്‍ ഉണ്ടായിട്ടുള്ളത്.


കേരളത്തിലെ എല്ലാ ജില്ലകളിലും കുട്ടികളുടെ എണ്ണത്തില്‍ മാത്രമല്ല, മറ്റു പ്രായത്തിലുള്ളവരുമായുള്ള ആപേക്ഷിക അനുപാതത്തിലും കുറവുണ്ടായിട്ടുണ്ട്. കുട്ടികള്‍ മാത്രമായി കുടിയിറങ്ങിപ്പോകുന്നുവെന്ന് നമ്മള്‍ എങ്ങനെ വാദിക്കും ? അതുമാത്രമല്ല നമ്മുടെ മിക്കജില്ലകളിലും കുട്ടികളുടെ (6 വയസ്സില്‍ താഴെ) എണ്ണം അറുപതു വയസ്സിനുമുകളില്‍ പ്രായമുള്ളവരുടെ മൂന്നില്‍ രണ്ട് മാത്രമേ വരുന്നുള്ളൂ. കുട്ടികളുടെ ശതമാനത്തില്‍ 2002 മുതല്‍ 2011 വരെയുള്ള പത്തുവര്‍ഷത്തിനുള്ളില്‍ പ്രകടമായ ഒരു ഇടിവുണ്ടായി എന്നതു കൂടി പട്ടിക മൂന്നില്‍നിന്ന് വ്യക്തമാണ്.


ജനസംഖ്യാവര്‍ധനയുടെ കാര്യത്തില്‍ ഒരു ഉത്തര-ദക്ഷിണ വ്യത്യാസം നിലനില്‍ക്കുന്നുണ്ടെന്ന മൂന്നാമത്തെ വാദഗതി ഭാഗികമായി ശരിയാണ് എന്നു കാണുന്നു. ഉദാഹരണത്തിന് ജനസംഖ്യയുടെ പത്തിലൊന്നെങ്കിലും കുട്ടികളുള്ള (ആറു വയസ്സില്‍ താഴെ) ജില്ലകള്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് എന്നിവ മാത്രമാണ്. കുട്ടികളുടെ എണ്ണത്തിലുണ്ടായ ഇടിവും മേല്‍പ്പറഞ്ഞ ജില്ലകളില്‍ (വയനാട് ഒഴികെ) താരതമ്യേന കുറവാണ്. മാത്രമല്ല കഴിഞ്ഞദശകത്തില്‍ കുട്ടികളുടെ ആപേക്ഷിക ശതമാനത്തില്‍ രണ്ട് ശതമാനത്തിലധികം കുറവ് വന്നിട്ടുള്ള ജില്ലകള്‍ എറണാകുളം, ഇടുക്കി, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നീ ജില്ലകളാണ്. ഇവയില്‍ വയനാട് ഒഴികെയുള്ളവയെല്ലാം തെക്കന്‍ ജില്ലകളാണ് എന്നതും വസ്തുതയാണ്. എന്നാല്‍ വടക്കന്‍ ജില്ലകള്‍ ജനസംഖ്യാനിയന്ത്രണത്തില്‍ മാത്രമല്ല സാമൂഹിക പുരോഗതിയിലും പിന്നാക്കമായിരുന്നു എന്നത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ് എന്നു തോന്നുന്നു. വടക്കന്‍ ജില്ലകള്‍ സാമൂഹികമുന്നേറ്റത്തിന്റെ കാര്യത്തില്‍ തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് അല്പം പിന്നിലായിരുന്നതിനാല്‍ ജനസംഖ്യാ നിയന്ത്രണത്തെ അനുകൂലിച്ചിരുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങള്‍ അവിടങ്ങളില്‍ ശക്തമായിരുന്നില്ല.


മറ്റൊരുകാര്യം കേരളത്തിലെ എല്ലാ ജില്ലകളിലും ജനസംഖ്യാ വര്‍ധനയിലും കുട്ടികളുടെ എണ്ണത്തിലും കുറവുവന്നിട്ടുണ്ട്. അവയുടെ തോതില്‍ മാത്രമേ നേരിയ അന്തരമുള്ളൂവെന്നതാണ്. കണക്കുകളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ഈ നിരക്കുതുടര്‍ന്നാല്‍ അടുത്ത സെന്‍സസ് കേരളത്തിലെ മിക്ക തെക്കന്‍ ജില്ലകളിലും ജനസംഖ്യ കുറയുന്നതായി രേഖപ്പെടുത്തും. പത്തനംതിട്ട, ഇടുക്കി, എന്നിവയോടൊപ്പം ആലപ്പുഴ, കൊല്ലം, കോട്ടയം, തിരുവനന്തപുരം ഇവകൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടേക്കാം.


ജനസംഖ്യ കുറയുന്നത് പ്രശ്‌നമാണോ?


ഇത്തരത്തില്‍ ജനസംഖ്യ കുറയുന്നത് ഒരു വലിയ പ്രശ്‌നമാണോ എന്നതാകാം അടുത്ത ചോദ്യം. പ്രശ്‌നമാണ് എന്നുമാത്രമല്ല, അത് ഒരു വലിയ പ്രശ്‌നമാണ് എന്നതാണ് വാസ്തവം. പുരോഗതിയുടെ ആണിക്കല്ല് മാനുഷിക വിഭവശേഷിയാണെന്നിരിക്കെ നാം തന്നെ അതിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന നിലപാടാണ് തുടരുന്നത്.


നമ്മുടെ ഇടയില്‍ കുട്ടികള്‍ കുറവാണ് എന്ന വസ്തുത ഓരോ വര്‍ഷത്തിലും സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണം കുറയുന്നുഎന്നതില്‍ നിന്നു വളരെ പ്രകടമാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് കുട്ടികള്‍ പ്രൈവറ്റ് സ്‌കൂളിലെത്തുന്നതിനു പിന്നില്‍ ഒരുപാട് സാമൂഹികസാമ്പത്തിക ഘടകങ്ങളുണ്ട്. എന്നാല്‍ മൊത്തം കുട്ടികളുടെ എണ്ണത്തില്‍ തന്നെ പ്രകടമായ കുറവ് സംഭിവിക്കുന്നുണ്ട്. വിദ്യാലയങ്ങള്‍ പൂട്ടിയിടുകയും അധ്യാപകരുടെ ജോലി നഷ്ടപ്പെടുകയും ചെയ്യുന്നു. ഇന്ന് സ്‌കൂളുകളില്‍ കാണപ്പെടുന്ന ഈ മാറ്റം നാളെ ഉയര്‍ന്നവിദ്യാഭ്യാസ മേഖലകളിലും തൊഴില്‍ മേഖലകളിലും അനുഭവപ്പെട്ടുതുടങ്ങും. നാം മാനവികവിഭവത്തിന്റെ കാര്യമായ കുറവ് അനുഭവിക്കാന്‍ പോകുന്നുവെന്ന് ചുരുക്കം. നമ്മുടെ നാട്ടില്‍ കായിക അധ്വാനവുമായി ബന്ധപ്പെട്ട മേഖലകളിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ ധാരാളമായി ഈയിടെയായി വന്നെത്തുന്നതിനുള്ള ഒരുകാരണം ഇവിടെയുള്ള മാനവിക വിഭവശേഷിയുടെ കുറവാണ്.



ഒരു സമൂഹത്തില്‍ ജോലി ചെയ്യാന്‍ കഴിയുന്ന ആളുകളാണ് അവിടേക്ക് സമ്പത്ത് കൊണ്ടുവരുന്നത്. അത് സാധാരണ ഇരുപതു വയസ്സിനുമുകളില്‍ അറുപത്തിയഞ്ചു വയസ്സുവരെ പ്രായമുള്ള ആളുകളാണ്. അവരുടെ എണ്ണത്തില്‍ ആപേക്ഷികമായിവരുന്ന കുറവ് സമൂഹത്തിന്റെ പുരോഗതിയെ കാര്യമായി ബാധിക്കും. അതാണ് ജനനനിരക്കു കുറഞ്ഞ യൂറോപ്യന്‍ / അമേരിക്കന്‍ രാജ്യങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നാമാകട്ടെ ഈയൊരു ശ്രേണിയിലേക്ക് (ചെറുപ്പക്കാര്‍) കടന്നുവരുന്നവരുടെ എണ്ണം മനപ്പൂര്‍വം കുറച്ചുകൊണ്ടിരിക്കുന്നു. അതേസമയം പ്രായമായിട്ടുള്ള ആളുകളുടെ എണ്ണം വളരെ കൂടുതലുമാണ്. രണ്ട് കാരണത്താല്‍ - ഒന്ന്, ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നു. പത്തു ശതമാനത്തിലധികം ആളുകള്‍ 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്, ഇപ്പോള്‍ത്തന്നെ. ഇത് വര്‍ഷംതോറും കൂടിക്കൊണ്ടിരിക്കുന്നു. പ്രായമായവരുടെ എണ്ണം കൂടുന്നതിനുള്ള രണ്ടാമത്തെ കാരണം അവര്‍ ജനിച്ചകാലത്ത് ജനനനിരക്ക് കൂടുതലായിരുന്നു എന്നതാണ്. ജനസംഖ്യാ നിയന്ത്രണത്തിലൂടെ നമുക്ക് കുറയ്ക്കാന്‍ കഴിയുന്നത് ചെറുപ്പക്കാരുടെ എണ്ണം മാത്രമാണ്. സമൂഹത്തില്‍ വൃദ്ധരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. വൃദ്ധരുടെ എണ്ണം കൂടുതലും ചെറുപ്പക്കാരുടെ എണ്ണം കുറവുമായ ഒരു സമൂഹത്തിന് പുരോഗമിക്കാനാകില്ല. നാം കിതയ്ക്കും.


എല്ലാ മേഖലകളിലെയും വിദഗ്ധര്‍ക്ക് ഇതിനെപ്പറ്റി ബോധമുണ്ട്. പക്ഷേ, അവരുടെ ശബ്ദം പുറത്തുകേള്‍ക്കുന്നില്ല. ഡോക്ടര്‍മാരുടെയും എന്‍ജിനീയര്‍മാരുടെയും കാര്യത്തില്‍ മാത്രമേ നമ്മുടെ മാനവിക വിഭവശേഷി കഴിഞ്ഞ ഒന്നു രണ്ട് ദശാബ്ദങ്ങളില്‍ വര്‍ധിച്ചിട്ടുള്ളൂ. (വൈദ്യശാസ്ത്ര, എന്‍ജിനീയറിങ് അനുബന്ധ മേഖലകള്‍ ഉള്‍പ്പടെ). ഉത്പാദനമേഖലകളില്‍ പ്രവര്‍ത്തിയെടുക്കുന്നതിന് ഇവിടെ ആളില്ല. വികലമായ പ്ലാനിങ്ങിനോടൊപ്പം ജനസംഖ്യാഘടനയില്‍ വരുന്ന മാറ്റംകൂടി ഇതിനു പിന്നിലുണ്ട് എന്നത് ശ്രദ്ധിക്കപ്പെടണമെന്നു തോന്നുന്നു. ഇപ്പോള്‍ കുട്ടികളുടെകാര്യത്തിലുണ്ടായ കുറവ് വിഭവത്തിന്റെ കാര്യത്തിലുള്ള പ്രകടമായ കുറവായി നാം അറിഞ്ഞു തുടങ്ങണമെങ്കില്‍ കുറച്ചുവര്‍ഷങ്ങളെടുക്കും. അന്ന് കൂടുതല്‍ കുട്ടികളുള്ള അച്ഛനമ്മമാരെ ആദരിക്കേണ്ട ഗതികേട് നമ്മുടെ സമൂഹത്തിനുണ്ടാകും. അതിനാല്‍ കതിരിന്മേല്‍ വളം വെക്കുന്നതിനുപകരം, നാം നേരിടാന്‍ പോകുന്ന പ്രതിസന്ധി മുന്‍കൂട്ടി കണ്ട് നീങ്ങുന്നതാണ് അഭികാമ്യം. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.

എന്റിക ലെക്‌സി

കപ്പലില്‍ നാടകീയരംഗങ്ങളുടെ രാത്രി
Posted on: 27 Feb 2012


കൊച്ചി: ഞായറാഴ്ച പുലര്‍ച്ചെ 12.10.മറൈന്‍ഡ്രവിലെ ബോട്ട്‌ജെട്ടിയിലുള്ള ഹൗസ് ബോട്ടില്‍ മാധ്യമ പ്രവര്‍ത്തകരുടെ വന്‍തിരക്ക്. കടല്‍ ശാന്തമാണ്. നേരിയ കാറ്റ് വീശുന്നുണ്ട്. എല്ലാവരുടെയും മുഖത്ത്, വാക്കുകളില്‍ ആകാംക്ഷമാത്രം. ലോകം മുഴുവനും ഉറ്റുനോക്കുന്ന അത്യന്തം അപൂര്‍വമായൊരു സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നതിന്റെ ഉദ്വേഗം അവരുടെ മുഖങ്ങളില്‍. ബോട്ട് മെല്ലെ നീങ്ങി.


ദൂരെ കൊച്ചി തുറമുഖ ട്രസ്‌ററിന്റെ ഓയില്‍ ടാങ്കര്‍ ബര്‍ത്തില്‍ ലോകത്തിന്റെയാകെ ശ്രദ്ധാ കേന്ദ്രമായ എന്റിക ലെക്‌സി എന്ന ഇറ്റാലിയന്‍ ചരക്ക് കപ്പല്‍. കറുപ്പും ചുവപ്പും ചായം പൂശിയ വമ്പന്‍ കപ്പലിന്റെ പകിട്ട് കാലം അല്പമൊന്ന് മങ്ങിപ്പിച്ചിട്ടുണ്ടെങ്കിലും വിളക്കുകളില്‍ നിന്നുള്ള കണ്ണഞ്ചിക്കുന്ന വെളിച്ചം എന്റിക ലെക്‌സിയില്‍ വീണു ചിതറുമ്പോള്‍ ഭംഗിയൊന്നു വേറെ, പക്ഷേ, ഈ കപ്പലില്‍ നിന്നുള്ള വെടിവെയ്പാണ് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവന്‍ അപഹരിച്ചതെന്ന സത്യം അലയായി ഉയരുമ്പോള്‍ മനസ്സ് അശാന്തം.


എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ എം. ആര്‍. അജിത് കുമാറിന്റെ നേതൃത്വത്തിലുളള വന്‍ സംഘം കപ്പലില്‍ പരിശോധന നടത്തുകയാണ്. ശനിയാഴ്ച രാവിലെ 11 ന് തുടങ്ങിയ പരിശോധന ഞായറാഴ്ച പുലര്‍ന്നിട്ടും പൂര്‍ണതയിലെത്തിയിട്ടില്ല. പരിശോധനയുടെ പുരോഗതി അറിയാനുളള യാത്രയിലാണ് മാധ്യമപ്പട. മൈക്കും ക്യാമറയും ലാപ്‌ടോപ്പും വീഡിയോ ക്യാമറയും ഉള്‍പ്പടെയുള്ള സര്‍വസന്നാഹങ്ങളുമുണ്ട്. ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തക മറിയയും ദേശീയമാധ്യമപ്രതിനിധികളും ബോട്ടില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.


ഓയില്‍ ടാങ്കര്‍ ബര്‍ത്തില്‍: ബോട്ട് പോര്‍ട്ട്ട്രസ്റ്റിന്റെ ബര്‍ത്തിലേക്ക് അടുക്കുമ്പോള്‍ എന്റിക ലെക്‌സിയില്‍ എഴുതിയിരിക്കുന്നത് കണ്ണില്‍പെട്ടു. സേഫ്റ്റി ഫസ്റ്റ്. കപ്പലിലുള്ളവരുടെ സുരക്ഷിതത്വം പ്രതീക്ഷിച്ചായിരുന്നുവോ മീന്‍ തേടി പോയവരുടെ മാറിലേക്ക് നിറയൊഴിച്ചത്? പന്ത്രണ്ടരയോടെ ബോട്ട് ബര്‍ത്തിലെത്തി. ഇവിടെ പോലീസ് സേനാംഗങ്ങളുമായി ചെറുബോട്ടുകള്‍. കപ്പലിനടുത്തുനിന്നും ടെലിവിഷന്‍ ചാനല്‍ സംഘത്തിന്റെ ലൈവ് റിപ്പോര്‍ട്ടിങ്. ചാനലുകളില്‍ ബ്രേക്കിങ് ന്യൂസ്. ഇറ്റാലിയന്‍ കപ്പിലില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു, പരിശോധന ഏറെക്കുറെ പൂര്‍ത്തിയായി. . . .


കപ്പലിലെ ഇററലിക്കാരെ കാണാന്‍ മറിയയ്ക്ക് തിടുക്കം. അവര്‍ കപ്പലിന് മുകളിലുള്ള ജീവനക്കാരെ നോക്കി ചിരിക്കുകയും കൈവീശിക്കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.


കപ്പലില്‍ ഇപ്പോള്‍ എന്താവും സംഭവിക്കുന്നത് ? വന്‍ ആയുധശേഖരം ഉണ്ടാവുമോ? വെടിവെപ്പിന് ഉപയോഗിച്ച തോക്ക് തിരിച്ചറിഞ്ഞിട്ടുണ്ടാവുമോ ? അഭ്യൂഹങ്ങള്‍, ചോദ്യങ്ങള്‍ നിരവധിയാണ്.


മാധ്യമസംഘത്തിലെ മൂന്നുപേര്‍ വീതം ഗോവണി കയറി കപ്പലിന്റെ ഡക്കിലെത്താനാണ് പോലീസ് അനുമതി. കപ്പലിലേക്ക് കയറാന്‍ വന്‍ തിരക്ക്. അവരെ നിയന്ത്രിക്കാന്‍ പോലീസിന് പെടാപ്പാട്. ഇതിനിടെ സ്ഥിരീകരിക്കാനാവാത്ത ഒരു വാര്‍ത്ത പിറന്നു: കപ്പലില്‍ നിന്നും നാല്‍പതോളം തോക്കുകള്‍ കണ്ടെടുത്തു. ഇതില്‍ അഞ്ച് റൈഫിളുകളും ഒരു മെഷീന്‍ഗണ്ണും ഉണ്ട്. വാര്‍ത്ത ശരിയെന്ന് ഉറപ്പുവരുത്താനാകാത്തതിനാല്‍ നേരേ മനസ്സിന്റെ ചവറ്റുകുട്ടയിലേക്ക്.


പെട്ടികളുമായി ഉദ്യോഗസ്ഥര്‍: സമയം 1. 45. കപ്പലില്‍ നിന്നും ഒരു സംഘം ഉദ്യോഗസ്ഥര്‍ പരിശോധന കഴിഞ്ഞ് പെട്ടികളുമായി ബര്‍ത്തിലേക്കിറങ്ങി. ഗോവണി വഴി കയറുന്നതിലും പ്രയാസകരമാണ് ഇറങ്ങാനെന്നതിനാല്‍ ഏറെ സൂക്ഷിച്ചാണ് ഇറക്കം. രാവിലെ 11 മണിക്ക് പരിശോധനയ്ക്കായി കപ്പലില്‍ കയറിയതാണ്. ഇവരുടെ മുഖത്ത് പന്ത്രണ്ട് മണിക്കൂറിലേറെ അധ്വാനിച്ചതിന്റെ ക്ഷീണം വ്യക്തം. കാത്തുകിടന്ന ബോട്ടില്‍ കയറി അവര്‍ തിടുക്കത്തില്‍ കരയിലേക്ക്. തുടര്‍ന്ന് ബാലിസ്റ്റിക് , വിരലടയാള വിദഗ്ദ്ധരുടെ വരവ്.


2. 00 . ഒരു സംഘം ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പടിയിറങ്ങി ബോട്ടിലേക്ക്. പുറമെ അന്തരീക്ഷം ശാന്തമാണെങ്കിലും കപ്പലിനുള്ളിലും ബര്‍ത്തിലും തിരക്കിട്ട ജോലികള്‍. ഡെഡ് ലൈനിന് മുമ്പ് വാര്‍ത്ത നല്‍കാനാവുമോ? മാധ്യമപ്രവര്‍ത്തകരുടെ ആശങ്ക ഇരട്ടിക്കുകയാണ്. തുടര്‍ന്ന് വീണ്ടും ഇറ്റലിയില്‍ നിന്നുള്ള സംഘം ഗോവണികടന്ന് ബോട്ടിലേക്ക്. അവരുടെ മുഖത്ത് തികഞ്ഞ ഗൗരവം.


രണ്ടരയായതോടെ കൊല്ലം സിററി പോലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബഹ്‌റയും സംഘവും എത്തി. ഇതിനിടെ മാധ്യമ സംഘത്തിലെ മൂന്ന് പ്രതിനിധികള്‍ വീതം കപ്പലിന്റെ ഡക്കില്‍ കയറുകയും ചിത്രങ്ങള്‍ പകര്‍ത്തി താഴെയെത്തുകയും ചെയ്തു.


തോക്കുകള്‍ താഴേക്ക്: 2.40. ഏറെ നേരമായി കാത്തിരുന്ന ആ ദൃശ്യം കണ്‍മുന്‍പില്‍. കപ്പലില്‍ നിന്നും ക്രയിന്‍ ഉപയോഗിച്ച് സീല്‍ ചെയ്ത് നാലുപെട്ടികള്‍ നിലത്തിറക്കി. ആയുധങ്ങളും കണ്ടെടുത്ത വസ്തുക്കളുമാണിത്. എന്തെല്ലാം ആയുധങ്ങളാവും പെട്ടിയില്‍? വീണ്ടും ആശങ്ക. വലുതും ചെറുതുമായ രണ്ട് അലുമിനിയം പെട്ടികളും കറുത്ത നീളം കൂടിയ പെട്ടിയും ഒരു നീല പെട്ടിയും .


2.42. ബ്രേക്കിങ് ന്യൂസുമായി കമ്മീഷണര്‍ എം. ആര്‍. അജിത് കുമാര്‍ എത്തുമോ? ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് കമ്മീഷണര്‍ വേഗത്തില്‍ ഗോവണി ഇറങ്ങി അതാ വരുന്നു. പിടിച്ചെടുത്ത പെട്ടികള്‍ക്ക് പിന്നിലായി അദ്ദേഹം നിന്നു. ഒപ്പം കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ദേബേഷ് കുമാര്‍ ബഹ്‌റ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും. പിന്നെ കപ്പലില്‍ നടന്ന പരിശോധനകളുടെ ബ്രീഫിങ്. കേസന്വേഷണത്തിനു വേണ്ട തെളിവുകളെല്ലാം ശേഖരിച്ചെന്നും എന്നാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒടുവിലത്തെ വാര്‍ത്തകള്‍ മൊബൈല്‍ ഫോണുകളില്‍ നിന്നും മൈക്കുകളില്‍ നിന്നും ലാപ് ടോപ്പില്‍ നിന്നും മാധ്യമസ്ഥാപനങ്ങളിലേക്ക് ഒഴുകി. ഡെഡ് ലൈന്‍ കഴിഞ്ഞവര്‍ക്ക് നിരാശ.


മൂന്നുമണിയോടെ പിടിച്ചെടുത്ത പെട്ടികള്‍ ബോട്ടിലേക്ക് മാറ്റി. മാധ്യമസംഘവും കമ്മീഷണര്‍ അടക്കമുള്ള പോലീസ് സംഘവും ബര്‍ത്തില്‍ നിന്നും മറ്റു ബോട്ടുകളിലേക്ക്. മറൈന്‍ഡ്രൈവിലെ ബോട്ട്‌ജെട്ടിയിലെത്തുമ്പോള്‍ സമയം മൂന്നരയായി. വഴിയോര തട്ടുകടയില്‍ പതിവിലേറെ തിരക്ക് . ചായകുടിക്കാനെത്തിയവരുടെ കൈയില്‍ പത്രം. പ്രധാന വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങിനെയായിരുന്നു: 'തോക്കുകള്‍ പിടിച്ചെടുത്തു'. ഒന്നര ദിവസത്തെ അധ്വാനം സാഫല്യമായതിന്റെ സംതൃപ്തി മാധ്യമസുഹ്യത്തുക്കളുടെ മനസ്സിനെ തഴുകി കടന്നുപോയി. 



Mathrubhumi