2012, ജനുവരി 5, വ്യാഴാഴ്‌ച

പൊരിഞ്ഞ തര്‍ക്കം


ജോണ്‍ പറഞ്ഞു: 30 അടിയേക്കാള്‍ ഉയരമുള്ള ഭിത്തിയായി വെള്ളം പാഞ്ഞുവന്നു

1924ല്‍ മുല്ലപ്പെരിയാറിലുണ്ടായ പ്രളയത്തെക്കുറിച്ച് തിരുവിതാംകൂര്‍ സര്‍ക്കാറിന്റെ ഈടുവെപ്പില്‍ ചില രേഖകളുണ്ട്. അണക്കെട്ട് സംബന്ധിച്ച് തമിഴ്‌നാടുമായി പൊരിഞ്ഞ തര്‍ക്കം നടക്കുമ്പോഴും ഈ രേഖകളെക്കുറിച്ച് കേരളത്തിന് വലിയ അറിവൊന്നുമില്ലായിരുന്നു. ഒടുവില്‍ സംസ്ഥാനത്തെ മുല്ലപ്പെരിയാര്‍ സെല്‍ അക്ഷീണമായ ശ്രമം നടത്തി അത് കണ്ടുപിടിക്കുകയായിരുന്നു.

മുല്ലപ്പെരിയാറില്‍ 1924 ജൂലായ് 16, 17 തീയതികളിലുണ്ടായ പ്രളയത്തിനുശേഷം ലാന്‍ഡ് റവന്യൂഇന്‍കം ടാക്‌സ് കമ്മീഷണര്‍ തിരുവിതാംകൂര്‍ ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തില്‍ വെള്ളപ്പൊക്കത്തിന്റെ ഭീകരതയും അതുസംബന്ധിച്ച മുന്നറിയിപ്പും വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കലും സംഭരണിയിലെ ജലനിരപ്പ് പൂര്‍ണ ജലനിരപ്പില്‍ കൂടാന്‍ അനുവദിക്കരുതെന്ന നിര്‍ദേശം ഈ കത്തില്‍ മുന്നോട്ടുവെച്ചു.പെരുമഴയില്‍ നിറഞ്ഞ സംഭരണിയില്‍നിന്ന് ഒറ്റയടിക്ക്, പെട്ടെന്ന് വെള്ളം തുറന്നുവിടാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ടായിരുന്നു. ജലനിരപ്പ് ഉയര്‍ത്തുന്നത് അപകടമാകുമെന്ന, 87 വര്‍ഷം മുമ്പുള്ള ഈ മുന്നറിയിപ്പിനെ പക്ഷേ, പിന്നീട് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

വെള്ളപ്പൊക്കത്തെക്കുറിച്ച് യഥാസമയം മുന്നറിയിപ്പ് നല്‍കാതിരുന്നതിനാല്‍ സംഭവിച്ച നഷ്ടങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അനിയന്ത്രിതമായ മഴയെയും നീരൊഴുക്കിനെയും തുടര്‍ന്ന് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ പരമാവധി ഉയരത്തില്‍ തുറന്നുവെച്ചപ്പേള്‍ ഉണ്ടായ അതിശക്തമായ ഒഴുക്ക് പെരിയാറിന്റെ തീരപ്രദേശങ്ങളെ കവര്‍ന്നെടുക്കുകയായിരുന്നു. അന്ന് കോതമംഗലം തൊട്ട് താഴേക്ക് മാത്രമേ ജനവാസം ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ മരണനിരക്ക് കുറവായിരുന്നു. ലാന്‍ഡ് റവന്യൂഇന്‍കം ടാക്‌സ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍, ഇടുക്കിയിലെ തേയിലത്തോട്ടമുടമകളിലൊരാളായ പി. ജോണിന്റെ കത്തും പരാമര്‍ശിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വെള്ളപ്പൊക്ക ചരിത്രത്തില്‍ ഇന്ന് വലിയ തെളിവായിമാറുകയാണ് ഈ കത്ത്; സുപ്രീം കോടതിയിലെ കേസില്‍ സുപ്രധാന ആയുധവും.

''മുന്നറിയിപ്പ് നല്‍കാതെയും വേണ്ടത്ര ആലോചിക്കാതെയും അണക്കെട്ടില്‍നിന്ന് വെള്ളം തുറന്നുവിട്ടതിനാല്‍ എന്റെ കാരിങ്കുളം, കരിന്തരുവി തേയില എസ്‌റ്റേറ്റുകളില്‍ വലിയ നാശമുണ്ടായി. ഈ ദിവസങ്ങളില്‍ (1924 ജൂലായ് 12 മുതല്‍ 17 വരെ) രാജ്യത്തൊട്ടാകെയും പീരുമേട് ജില്ലയില്‍ പ്രത്യേകിച്ചും ഉണ്ടായ ശക്തമായ മഴ അത്ഭുതകരമായിരുന്നു. പെരിയാര്‍ വെള്ളപ്പൊക്കത്താല്‍ ഭീകരമായിരുന്നു. തടാകത്തിലെ ജലനിരപ്പ് പരമാവധിയെക്കാള്‍ ഉയര്‍ന്നു. സ്പില്‍വേ ഷട്ടറുകള്‍ പരമാവധി ഉയരത്തില്‍ തുറന്നുവെച്ചപ്പോള്‍ 30 അടിയേക്കാള്‍ ഉയരമുള്ള ഭിത്തിയായി വെള്ളം പാഞ്ഞുവന്നു'' ഇതായിരുന്നു ജോണിന്റെ വിവരണം. അന്ന് അണക്കെട്ടുണ്ടാക്കിയിട്ട് വെറും 29 കൊല്ലംമാത്രമേ ആയിരുന്നുള്ളൂ; ഇന്ന് 115 വര്‍ഷം പിന്നിട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ