2012, ജനുവരി 5, വ്യാഴാഴ്‌ച

മുല്ലപ്പെരിയാര്‍ മേഖല

തൊടുപുഴ: ഇന്ത്യന്‍ ഭൗമപാളികളില്‍ ഭൂമിക്കടിയില്‍ വന്‍മര്‍ദം രൂപപ്പെടുന്നുണ്ടെന്നും ഇത് ഭൂചലനങ്ങള്‍ക്ക് ഇടയാക്കുമെന്നും ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ പഠനം. മുല്ലപ്പെരിയാര്‍ മേഖലയില്‍ ഏതുസമയവും ആറുവരെ തീവ്രതയുള്ള ഭൂമികുലുക്കങ്ങള്‍ക്ക് സാധ്യതയുള്ളതായി ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ പഠനത്തെ മുന്‍നിര്‍ത്തി ഭൗമശാസ്ത്ര പഠനകേന്ദ്രം സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ഇവിടത്തെ ഭ്രംശമേഖല ഇപ്പോഴും സജീവമാണെന്നും ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ വിലയിരുത്തിയിട്ടുണ്ട്.

കേരളത്തിലും രാജ്യത്തിന്റെ വടക്കന്‍ സംസ്ഥാനങ്ങളിലും അടുത്തിടെ ഭൂചലനങ്ങള്‍ ഏറിയത് വന്‍ മര്‍ദം രൂപപ്പെടുന്നതിന്റെ സൂചനയാണ്. തമിഴ്‌നാട്-കേരള അതിരുകളില്‍ ഭ്രംശമേഖലകള്‍ കേന്ദ്രീകരിച്ച് ഭൂചലനങ്ങള്‍ വര്‍ധിക്കുന്നതായും വ്യക്തമായിട്ടുണ്ട്.അതേസമയം, കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഭൂചലനങ്ങളും കൂടുതല്‍ നടന്നിട്ടുള്ളത് നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ്. സൂര്യനും ഇന്ത്യന്‍ ഉപഭൂഖണ്ഡവും തമ്മിലുള്ള ആകര്‍ഷണം ഈ സമയത്ത് വര്‍ധിക്കുന്നതും ഭൂചലനങ്ങള്‍ക്ക് കാരണമായേക്കാം.ഈ വര്‍ഷം മാര്‍ച്ചിനുശേഷം 26 തവണ ഇടുക്കി ജില്ലയില്‍മാത്രം ഭൂമി കുലുങ്ങി. തുടര്‍ചലനങ്ങള്‍ കുറയുന്നതും സ്വതന്ത്രചലനങ്ങള്‍ ആവര്‍ത്തിക്കുന്നതും അത്ര നല്ല സൂചനയല്ലെന്ന നിഗമനമാണ് ഇതേപ്പറ്റി പഠനം നടത്തുന്ന സെസിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ജോണ്‍ മത്തായിക്കുള്ളത്.

ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ പഠനമനുസരിച്ച്, ദുര്‍ബലാവസ്ഥയിലായ മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്ന മേഖലയില്‍ ആറുവരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍, ലഭ്യമായ വിവരമനുസരിച്ച് മുല്ലപ്പെരിയാര്‍ മേഖലയിലുണ്ടായ ഏറ്റവും വലിയ ഭൂചലനം 1988 ജനവരി ഏഴിനായിരുന്നു. നെടുങ്കണ്ടം പ്രഭവകേന്ദ്രമായ ഭൂചലനത്തിന്റെ തീവ്രത 4.5 ആയിരുന്നു.കേരളത്തില്‍ അഞ്ച് ദിശകളിലായാണ് ഭൂകമ്പഭ്രംശ രേഖകളും ഭൂവിള്ളലുകളുമുള്ളത്. കോഴിക്കോട് മുതല്‍ കുളമാവ്‌വരെ ഇടമലയാര്‍ വിള്ളല്‍. കുമളി-കമ്പം-ബോഡി-തേനി വഴിയാണ് കമ്പം വിള്ളല്‍. ഈ വിള്ളല്‍ ഉടുമ്പന്‍ചോല ഭ്രംശമേഖലയുമായി സംഗമിക്കുന്നിടത്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ