2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

മദ്യവില്‌പന മൗലികാവകാശമല്ല

മദ്യവില്‌പന മൗലികാവകാശമല്ല; നയത്തില്‍ കോടതി ഇടപെടരുതെന്ന് സര്‍ക്കാര്‍
കൊച്ചി: മദ്യവില്പനയില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള നയ തീരുമാനത്തില്‍ കോടതി ഇടപെടരുതെന്ന് സര്‍ക്കാര്‍. മദ്യമുള്‍പ്പെടെയുള്ള ലഹരിപദാര്‍ഥങ്ങളുടെ വില്പന മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെയുള്ളവ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ഒരുകൂട്ടം ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണിത്. ഹര്‍ജികള്‍ വ്യാഴാഴ്ച സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും.

മദ്യമുള്‍പ്പെടെയുള്ള ലഹരിപദാര്‍ഥങ്ങള്‍ ആരോഗ്യത്തിന് ഹാനികരമായതിനാല്‍ സര്‍ക്കാറിന് അതിന്റെ വില്പനയില്‍ നിയന്ത്രണം കൊണ്ടുവരാന്‍ അവകാശമുണ്ടെന്ന് കണ്ടത്ത് ഡിസ്റ്റിലറി കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. മദ്യവില്പന മൗലികാവകാശമല്ലെന്നാണ് ആ കേസിലെ വിധിന്യായത്തില്‍ പറയുന്നത്.

ടൂറിസം മുന്‍നിര്‍ത്തിയാണ് പഞ്ചനക്ഷത്ര ബാറുകളെ ഒഴിവാക്കിയതെന്നാണ് നികുതി വകുപ്പ് അഡീഷണല്‍ സെക്രട്ടറി വി.എസ്. സുരേഷ്! കുമാര്‍ സത്യവാങ്മൂലത്തില്‍ ബോധിപ്പിക്കുന്നത്. അതില്‍ ഭരണഘടനാ ലംഘനമില്ല. ഏതെങ്കിലുമൊരു വിഭാഗത്തിലുള്ളവരോട് വിവേചനം കാണിച്ചെന്നോ തുല്യ നീതി ഉറപ്പാക്കിയില്ലെന്നോ പറയാനുമാവില്ല.

ദുരുദ്ദേശ്യമോ നീതിരാഹിത്യമോ ഏകപക്ഷീയതയോ ഉണ്ടെങ്കിലേ നയ തീരുമാനത്തില്‍ കോടതിക്ക് ഇടപെടാനാവൂ. ഭരണഘടന വിഭാവനം ചെയ്യുന്ന മദ്യനിരോധം ലക്ഷ്യമിട്ടാണ് മദ്യനയം തയ്യാറാക്കിയിട്ടുള്ളത്. സര്‍ക്കാറിനു കീഴിലുള്ള മദ്യവില്പനശാലകളും ഘട്ടം ഘട്ടമായി അടയ്ക്കുന്നുണ്ട്. ജനങ്ങളുടെ ക്ഷേമവും ആരോഗ്യവും ധാര്‍മിക മൂല്യവും മുന്‍നിര്‍ത്തിയാണ് സമൂഹ സുരക്ഷയ്ക്കായി മദ്യ ലഭ്യത കുറയ്ക്കുന്നത്.

312 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കിയത് ഒരു കൊല്ലത്തേക്കല്ല, താത്കാലികമായാണ്. അതിന്റെ ആനുകൂല്യം ഇത്രയും നാള്‍ അനുഭവിച്ച ശേഷം ഇപ്പോള്‍ ചോദ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. ഇതിനകം നല്‍കിയ നോട്ടീസില്‍ ബാറുടമകളെ കേള്‍ക്കണമെന്ന് നിയമ വ്യവസ്ഥയുമില്ല. പുതുക്കല്‍ മദ്യനയത്തിന് വിധേയമാവുമെന്ന് ലൈ!സന്‍സിലെ എന്‍ഡോഴ്‌സ്മെന്റിലും പുതുക്കല്‍ ഉത്തരവിലും പറയുന്നുണ്ട്.

മദ്യ ലഭ്യത കുറയ്ക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലുണ്ട്. ത്രീ സ്റ്റാര്‍ പദവിയുള്ള ബാറുകള്‍ക്ക് 2012 മാര്‍ച്ച് 31 വരെയും ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് 2013 മാര്‍ച്ച് 31 വരെയുമേ അനുമതി നല്‍കൂ എന്ന് അധികാരത്തിലെത്തിയ ശേഷം സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അനധികൃത മദ്യ വ്യാപാരവും വ്യാജ മദ്യവില്പനയും തടയാന്‍ കര്‍ശന നടപടിയെടുത്തിട്ടുണ്ട്. എക്‌സൈസ് വിഭാഗം കണ്‍ട്രോള്‍ റൂമുകളും രാത്രി പരിശോധനയും വ്യാപകമാക്കിയെന്നും സര്‍ക്കാര്‍ ബോധിപ്പിക്കുന്നു

http://www.mathrubhumi.com/story.php?id=484732