2019, മേയ് 25, ശനിയാഴ്‌ച

ഇടതു വലുതായി ചിന്തിക്കണം

മികച്ച സംഘടന സംവിധാനം കൊണ്ടും ഗ്രാമാന്തരങ്ങളിൽ വരെ ഉള്ള ശക്തമായ സാന്നിധ്യം കൊണ്ടും  വേറിട്ടു നിൽക്കുന്ന പ്രസ്ഥാനമാണ് ഇടത്. ജനാധിപത്യം, സോഷ്യലിസം,  സെക്കുലറിസം തുടങ്ങി പുരോഗമനപരമായ കമ്മ്യൂണിസ്റ്റ്‌ മുദ്രാവാക്യങ്ങൾ ജനശ്രദ്ധ ആകർഷിക്കാൻ പ്രാപ്യമാക്കുന്നു. ഒരു പക്ഷെ വർഗീയ ശക്തികളിൽ നിന്നും നമ്മെ കരം പിടിച്ചു ഉയർത്താൻ ഇന്ന് ഈ ആശയങ്ങൾക്ക് അതിസുപ്രധാനമായ സ്വാധീനമാണ് ഉള്ളത്.

എന്നാൽ 2019 ലോക സഭ ഇലക്ഷൻ പൂർത്തിയാകുമ്പോൾ ഇടതു പക്ഷം പൂർണ്ണമായും തകർന്നടിഞ്ഞിരിക്കുകയാണ്. ത്രിപുരയിലും പശ്ചിമ ബംഗാളിലും ഒരു സീറ്റ്‌ പോലും നേടിയില്ല എന്നു മാത്രമല്ല എല്ലാസ്ഥലത്തും കെട്ടിവച്ച പണം വരെ പോകുന്ന അവസ്ഥയിലെത്തി. കേരളത്തിൽ ആകട്ടെ ഒരു സീറ്റിൽ ഒതുങ്ങി. ഉത്തരേന്ത്യയിൽ പ്രതീക്ഷ വച്ച കനയ്യ കുമാർ വലിയ പോരാട്ടം കാഴ്ച വച്ചില്ല. ഇടതു സഹയാത്രികനായ ആപ് പാർട്ടിയും നിഷ്പ്രഭമായി. ആകെ ലഭിച്ച 5 സീറ്റിൽ നാലും തമിഴ് നാട്ടിൽ ആണ്. എന്നാൽ ഈ നാലും ഡിഎംകെ കോൺഗ്രസ്‌ എന്നിവരുടെ പിന്തുണയോടെ ആണെന്നും മാത്രം. 2004 ൽ 59 സീറ്റ്‌ ഉണ്ടായിരുന്ന പാർട്ടി ആയിരുന്നു കമ്മ്യൂണിസ്റ് പാർട്ടി കഴിഞ്ഞ തവണ രണ്ടും.

പശ്ചിമ ബംഗാൾ ആണ് ഇടതു തകർച്ചയുടെ കേസ് സ്റ്റഡി. നീണ്ട 35 വർഷം തുടർച്ചയയായി ഭരണം. പെട്ടന്നായിരുന്നു പരിവർത്തന നായികയായി മമതയുടെ കടന്നു വരവ്. പിന്നീട് ഇടതു അവിടെ അപ്രത്യക്ഷമാവുകയായിരുന്നു. 295 അംഗ അസ്സെംബ്ലിയിൽ വെറും 26 അംഗങ്ങൾ മാത്രമാണ് കമ്മ്യൂണിസ്റ് പാർട്ടിക്ക് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ലോക സഭ (2014) തിരഞ്ഞെടുപ്പിൽ 2 സീറ്റിൽ ഇടതു ഒതുങ്ങിയെങ്കിലും 30 ശതമാനത്തോളം വോട്ട് ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ വെറും ഏഴു ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. മമത തന്റെ ഉരുക്കു മുഷ്ടി ഉപയോഗിച്ച ഇടതിനെ അടിച്ചു ഒതുക്കുകയിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ ആക്രമണം ഭയന്നാണ്  ഇടത് സഖാക്കൾ ജീവിച്ചത് എന്നു തന്നെ വേണമെങ്കിൽ പറയാം. തിരഞ്ഞെടുപ്പിനു പ്രകടന പത്രിക സമർപ്പിക്കാൻ പോലും അവർക്ക് കഴിയാത്ത രീതിയിൽ വരെ തൃണമൂൽ ശക്തമായി. ഇടതു പാർട്ടി പ്രവർത്തകർക്ക് വോട്ട് ചെയ്യുന്നതിന് വരെ ഭീഷണി നേരിട്ടു. ഒരു ഘട്ടത്തിൽ കേന്ദ്ര സേന ഇവരുടെ സംരക്ഷനത്തിനു ഇറങ്ങി. ഒരു വിധത്തിൽ പറഞ്ഞാൽ ഇടതു ശൈലി തന്നെ ആയിരുന്നു മമത പിന്തുടർന്നത്. ഭീഷണി ആകുമെന്ന് തോന്നുന്നവരെ അടിച്ചു ഒതുക്കുക. എന്തിനു സിബിഐ ഉദ്യോഗസ്ഥരെ വരെ ആണ് തന്റെ പോലീസ് ഉപയോഗിച്ച് മമത അറസ്റ്റു ചെയ്തു. എന്നാൽ മമതയും ഇടതിന്റെ പാതയിൽ തകർച്ച നേരിടുന്നതാണ് ഇപ്പോൾ നാം കാണുന്നത്. ശാരദ ചിട്ടി കേസിൽ ഇനി അങ്ങോട്ട് പോർ മുഖങ്ങൾ തുറക്കാൻ പോകുന്നതേയുള്ളൂ.  എത്ര ജന പിന്തുണ ഉണ്ടായാലും രാഷ്ട്രീയ അക്രമവും ഭീഷണികളും അധികാരത്തിന്റെ അപ്രമാദിത്വവും പാർട്ടികളുടെ അടിവേര് ഇളക്കും എന്നാണ് കാലം നമ്മെ പഠിപ്പിക്കുന്നത്.

എന്നാൽ ബിജെപി ഈ അവസരം മികച്ച രീതിൽ മുതലെടുക്കുകയായിരുന്നു. ഇപ്പോൾ ഇടതു സഖാക്കൾ കൂട്ടമായി ബിജെപി യിലേക്ക് ചേക്കേറുകയാണ് എന്നതാണ് അലോസരപ്പെടുത്തുന്ന കാഴ്ച. ത്രിപുര മൊത്തമായും ബിജെപി പാളയമായി മാറി. മമതയുടെ ഭീഷണിക്ക് ഒരു മറുപടി എന്നോണം അവരെ വീഴ്ത്താനും തങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനും  ഇടതു പ്രവർത്തകർ തങ്ങളുടെ പാർട്ടി ഓഫിസുകൾ വരെ ബിജെപി ബൂത്തു കേന്ദ്രങ്ങളാക്കി മാറ്റി. മമതയ്ക്ക് ഒരു മധുര പ്രതികാരം ആയിരുന്നു അവർക്കു മുൻപിൽ. ഒരു വശത്ത് മമത ന്യൂനപക്ഷ പ്രീണനം നടപ്പിലാക്കിയപ്പോൾ ദിലീപ് ഘോഷ് എന്ന ബിജെപി നേതാവിന്റെ കീഴിൽ ഭൂരിപക്ഷത്തെ കയ്യിലെടുക്കുകയാണ് ബിജെപി. രാമ ജയന്തിയും നാഷണൽ സിറ്റിസൺ രജിസ്റ്ററും എല്ലാം ചർച്ച ആയി കഴിഞ്ഞു. ടി എം സിയുടെ മുകുൾ റോയിയോടൊപ്പം ഇനി ബിജെപി യിലേക്ക് വരാൻ എത്രയോ പേർ. വെറും രണ്ടു സീറ്റിൽ നിന്ന് 18 സീറ്റിലേക്കുള്ള വളർച്ച. പതിനേഴു ശതമാനം വോട്ട് ഷെയറിൽ നിന്ന് 40 ശതമാനത്തിലേക്കുള്ള അഭൂത പൂർവ്വമായ വളർച്ച. ഈ ലോക സഭ തിരഞ്ഞെടുപ്പ് ബിജെപി യുടെ വരവ് വ്യക്തമാക്കുന്നതായിരുന്നു പശ്ചിമ ബംഗാൾ. ഇടതു വലത്തേക്ക് ചാഞ്ഞതിന്റെ നേർ ചിത്രമാണ് ഇത്.

കേരളം പൊതുവെ ഇടതിനെ കൈവിടാൻ സാധ്യത ഇല്ലെങ്കിലും ഇത്തവണത്തെ പരാജയം പലതും നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ബിജെപി അക്കൗണ്ട് തുറന്നില്ലങ്കിലും നല്ല മത്സരമാണ് കാഴ്ച വച്ചത്. പത്തു ശതമാനത്തിൽ നിന്ന് പന്ത്രണ്ട് ശതമാനം വോട്ട് നേടാനായി. ഇടതിന്റെ വോട്ടാണ് മറിഞ്ഞത്. ശബരിമല വിഷയത്തിലൂടെ ഉണ്ടാകുന്ന ബിജെപി മുന്നേറ്റത്തിലൂടെ ന്യൂന പക്ഷത്തെ കൂടെ തങ്ങളോട് അടുപ്പിക്കാം എന്ന രാഷ്ട്രീയ അടവ് നയമാണ് പാളിപ്പോയത്.

ഇടതിന് ഇനി ഒരു ഉണർവ്വ് ഉണ്ടാകണമെങ്കിൽ കേരള ഘടകത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നത് വാസ്തവമാണ്. എന്നാൽ അധികാരത്തിന്റെ മുഷ്ടി ചുരുട്ടി അത് നേടാമെന്ന് ആണെങ്കിൽ വെറും വ്യാമോഹം മാത്രം ആയിരിക്കുമെന്നാണ് അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. ഒരു വശത്ത് ബിജെപി തീവ്ര ഹിന്ദുത്വ വാദികളായ  പ്രഖ്യാ സിംഗ് താക്കൂറിനെയും സാക്ഷി മഹാരാജിനെയും യോഗി ആദിത്യ നാഥിനെയും എല്ലാം പരീക്ഷിച്ചു വിജയിക്കുമ്പോൾ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായ എം എം മാണിയെയും ജയ രാജനെയും പരീക്ഷിക്കുകയാണ് ഇടതു കേരളം. അക്രമ രാഷ്ട്രീയം ഇടതിന്റെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ വരെ പ്രകടമാണ്. എതിർക്കുന്നവരെ തകർത്തെറിയിക എന്ന പ്രത്യയ ശാസ്ത്രം ഇന്നിന്റേതല്ല. കാരണം രാജ്യവും ജനങ്ങളും വളർന്നു. സോഷ്യൽ മീഡിയ സജീവമായി. അമിത യുക്തി ചിന്ത ഉൾക്കൊള്ളാൻ ജനങ്ങൾ പാകം ആയിട്ടുമില്ല. മത വികാരങ്ങളോടുള്ള മൃദു സമീപനമേ ഗുണം ചെയ്യൂ എന്നതും മറക്കരുത്. എന്തുകൊണ്ടും ഇടതിന്റെ ആശയങ്ങൾ ശക്തവും കാലിക പ്രസക്തി ഉള്ളതാണെങ്കിലും അധികാര അപ്രമാധിത്വത്തിന്റെ  പ്രവർത്തന രീതി സുസ്ഥിരമല്ല എന്നതാണ് വസ്തുത. ആശയങ്ങൾക്ക് ഒപ്പം പ്രവർത്തനവും സഞ്ചരിക്കണം എന്നു രത്‌നച്ചുരുക്കം. രാജ്യമെങ്ങും ബിജെപി വെല്ലുവിളി ആകുമ്പോഴും എല്ലാം പാർട്ടികൾക്കും ഇടതു ഒരു അനുഭവ പാഠമാണ്.
(ഡോ. പോൾ വി മാത്യു )

മലയാളിയി ചിന്തയിലെ മോദി പതനം :


മോദി വീണ്ടും വരരുത് എന്നു ആഗ്രഹിക്കുന്നവരാണ്  നല്ലൊരു വിഭാഗം മലയാളികളും  (ഏകദേശം 36% കേരളീയർ ). തമിൾ നാട്ടുകാർ 47 ശതമാനവും. ബാക്കി ഭൂരിഭാഗം ഇന്ത്യൻ സംസ്ഥാനങ്ങളിലും മോദി വേണ്ട എന്നും പറയുന്നവർ  ശരാശരി പത്തു ശതമാനം മാത്രം ആണ് (ഹിന്ദു ലോകനീതി സർവ്വേ ). അപ്പോൾ തന്നെ NDA തുടരും എന്ന  കാര്യത്തിൽ  തർക്കങ്ങൾക്ക് സാധുത ഇല്ല എന്നും വേണം കരുതാൻ. മോദിക്കൊപ്പം നിൽക്കാൻ ഒരു ദേശിയ നേതാവ് ഉണ്ടായില്ല എന്നത് തന്നെയാണ്  NDA യുടെ തുടർച്ചക്കായി ജനങ്ങൾ ചിന്തിക്കാൻ കാരണം. ഒപ്പം അമിത്ഷയുടെ ചാണക്യ തന്ത്രങ്ങൾ മോദി എന്ന സാധാരണക്കാരന് വീര പരിവേഷം നൽകി. വികസന വിഷയങ്ങൾ മാറ്റി വെച്ച് വികാരപരമായ തീവ്ര ദേശീയതയും ജാതി ചിന്തയും വ്യക്തിപരമായ വാക്പോരുകളും അതിരുകടന്ന ഇന്ത്യൻ രാഷ്ട്രീയം ജനാധിപത്യ ചിന്തയിൽ നിന്ന് ബഹുദൂരം അകന്ന് കഴിഞ്ഞു. ജനങ്ങളുടെ ചിന്ത ധരണി തന്നെ നിയന്ത്രിക്കാൻ തക്കവിധത്തിലുള്ള സൈക്കോളജിക്കൽ മൂവും വിപണന തന്ത്രങ്ങളും പയറ്റുന്നതിൽ രാഷ്ട്രീയ നേതൃത്വം ഗുരുക്കളായി.

ഇത്തവണ ഏറ്റവും നേട്ടം ഉണ്ടാക്കുന്നത് BJP തന്നെ ആയിരിക്കും ഏറ്റവും നഷ്ടം ഇടതിനും. ഇടതിന് പകുതിയോളം വോട്ട് ബാങ്ക് ഇല്ലാതാകുമെന്നാണ് വിലയിരുത്തൽ. അത് തീർച്ചയായും രാജ്യത്തിനു നൽകുന്നത് ആരോഗ്യകരമായ സന്ദേശമല്ല. ഒരു പക്ഷെ മതേതരത്വം ഉയർത്തിപ്പിടിക്കുന്ന ഏക  പാർട്ടി ഇടതു പക്ഷം ആയതു കൊണ്ട് കൂടിയാവാം ഇത്തരം പതനം ആവർത്തിച്ച് കൊണ്ടിരിക്കുന്നത്. കാരണം ജാതിക്കും മതത്തിനുമാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്ന് മാർക്കറ്റ്. നാനാത്വത്തിൽ ഏകത്വവും ബഹുസ്വരതയും ജാതി മത ചിന്തകൾക്ക് അതീതമായി ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു നവ നായകന്റെ ഉയർത്തേഴുന്നേൽപ്പിനായി നമുക്ക് കാത്തിരിക്കാം..........

2019, മേയ് 21, ചൊവ്വാഴ്ച

മലയാളിയി ചിന്തയിലെ മോദി പതനം :


മോദി വീണ്ടും വരരുത് എന്നു ആഗ്രഹിക്കുന്നവരാണ്  നല്ലൊരു വിഭാഗം മലയാളികളും  (ഏകദേശം 36% കേരളീയർ ). തമിൾ നാട്ടുകാർ 47 ശതമാനവും. ബാക്കി ഭൂരിഭാഗം ഇന്ത്യൻ സംസ്ഥാനങ്ങളിലും മോദി വേണ്ട എന്നും പറയുന്നവർ  ശരാശരി പത്തു ശതമാനം മാത്രം ആണ് (ഹിന്ദു ലോകനീതി സർവ്വേ ). അപ്പോൾ തന്നെ NDA തുടരും എന്ന  കാര്യത്തിൽ  തർക്കങ്ങൾക്ക് സാധുത ഇല്ല എന്നും വേണം കരുതാൻ. മോദിക്കൊപ്പം നിൽക്കാൻ ഒരു ദേശിയ നേതാവ് ഉണ്ടായില്ല എന്നത് തന്നെയാണ്  NDA യുടെ തുടർച്ചക്കായി ജനങ്ങൾ ചിന്തിക്കാൻ കാരണം. ഒപ്പം അമിത്ഷയുടെ ചാണക്യ തന്ത്രങ്ങൾ മോദി എന്ന സാധാരണക്കാരന് വീര പരിവേഷം നൽകി. വികസന വിഷയങ്ങൾ മാറ്റി വെച്ച് വികാരപരമായ തീവ്ര ദേശീയതയും ജാതി ചിന്തയും വ്യക്തിപരമായ വാക്പോരുകളും അതിരുകടന്ന ഇന്ത്യൻ രാഷ്ട്രീയം ജനാധിപത്യ ചിന്തയിൽ നിന്ന് ബഹുദൂരം അകന്ന് കഴിഞ്ഞു. ജനങ്ങളുടെ ചിന്ത ധരണി തന്നെ നിയന്ത്രിക്കാൻ തക്കവിധത്തിലുള്ള സൈക്കോളജിക്കൽ മൂവും വിപണന തന്ത്രങ്ങളും പയറ്റുന്നതിൽ രാഷ്ട്രീയ നേതൃത്വം ഗുരുക്കളായി.

ഇത്തവണ ഏറ്റവും നേട്ടം ഉണ്ടാക്കുന്നത് BJP തന്നെ ആയിരിക്കും ഏറ്റവും നഷ്ടം ഇടതിനും. ഇടതിന് പകുതിയോളം വോട്ട് ബാങ്ക് ഇല്ലാതാകുമെന്നാണ് വിലയിരുത്തൽ. അത് തീർച്ചയായും രാജ്യത്തിനു നൽകുന്നത് ആരോഗ്യകരമായ സന്ദേശമല്ല. ഒരു പക്ഷെ മതേതരത്വം ഉയർത്തിപ്പിടിക്കുന്ന ഏക  പാർട്ടി ഇടതു പക്ഷം ആയതു കൊണ്ട് കൂടിയാവാം ഇത്തരം പതനം ആവർത്തിച്ച് കൊണ്ടിരിക്കുന്നത്. കാരണം ജാതിക്കും മതത്തിനുമാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്ന് മാർക്കറ്റ്. നാനാത്വത്തിൽ ഏകത്വവും ബഹുസ്വരതയും ജാതി മത ചിന്തകൾക്ക് അതീതമായി ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു നവ നായകന്റെ ഉയർത്തേഴുന്നേൽപ്പിനായി നമുക്ക് കാത്തിരിക്കാം..........

2019, മേയ് 12, ഞായറാഴ്‌ച

പാലം കുലുങ്ങിയാൽ കോരൻ കുലുങ്ങണം


നിയമപരമായി എല്ലാ വ്യവസ്ഥകളും പാലിച്ചാണ് 350 ഓളം ഫ്ലാറ്റുകൾ ലക്ഷങ്ങൾ മുടക്കി പലരും സ്വന്തം ആക്കിയത്. എന്നാൽ  തങ്ങളുടെ ഫ്ലാറ്റുകൾ നിർമ്മിച്ചിരിക്കുന്നത് നിയമസാധുത ഇല്ലാത്ത  രേഖകൾ പ്രകാരം ആണെന്നും സുപ്രീം കോടതി വിധി പ്രകാരം ഒരു മാസത്തിനകം അവ പൊളിച്ചു നീക്കേണ്ടി വരുമെന്നതും  ഞെട്ടലോടെയാണ് അവർ മനസ്സിലാക്കിയത്.  40 കോടി മുടക്കി പണിത പാലം മാസങ്ങൾ പിന്നിട്ടപ്പോൾ തന്നെ സഞ്ചാരത്തിന് സുരക്ഷിതം അല്ല എന്ന് മനസിലാക്കി അടച്ചിട്ടിരിക്കുകയാണ്. അത് പണിത ഏജൻസി ഇപ്പോഴും സർക്കാരിന്റെ  ചില വൻ പദ്ധതികൾ ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്നു. ഇത്തരം നിരവധി സംഭവങ്ങളിൽ പൊതുസമൂഹം അറിയുന്ന രണ്ടു പദ്ധതികൾ മാത്രം ആണിത്. ആരാണ് ഇവിടെ തെറ്റുകാർ? നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടവർ എന്ത് നടപടിയാണ് സ്വീകരിച്ചത്? ഇപ്രകാരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് അനുമതി കൊടുത്തത് ആരാണ്? നിയമങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകുന്നതിനു പകരം അതിനെതിരായുള്ള പ്രവർത്തനങ്ങൾക്ക്  അനുമതി നൽകിയ ഉദ്യോഗസ്ഥ സമൂഹത്തെ നിയമത്തിനു മുൻപിൽ കൊണ്ട് വരികയും മാതൃക പരമായി ശിക്ഷിക്കുകയും നഷ്ട പരിഹാരം ഈടാക്കുകയും വേണം. രാഷ്‌ടീയ നേതാക്കൾ ഈ വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കും എന്നതാണ് നോക്കി കാണേണ്ടത്.

എന്നിരുന്നാലും നിരവധി സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ ശക്തമായി പ്രതിഷേധിച്ച്  ഭരണ കേന്ദ്രങ്ങളെ ഇളക്കിയ കേരളം ഈ വിഷയത്തിൽ അപകടകരമായ മൗനം പാലിച്ചോ എന്നതാണ് ആശങ്ക. പ്രതികരിക്കണം. പ്രതിഷേധിക്കണം.

2019, മേയ് 4, ശനിയാഴ്‌ച

കലാലയമോ കൊലയാലയമോ?

കലാലയമോ കൊലയാലയമോ?

ക്യാമ്പസ്‌ രാഷ്രീയത്തിന്റെ ഇരയായ ഒരു പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ച വാർത്ത കേരളം ചർച്ച ചെയ്യേണ്ടതാണ്. തനിക്ക് പഠിക്കാനുള്ള സാഹചര്യവും സുരക്ഷിതത്വവും ചില ക്യാമ്പസ്‌ രാഷ്ട്രീയ  സംഘടനകൾ മൂലം  നഷ്ടപ്പെടുന്നു എന്ന് ആത്മഹത്യാ കുറുപ്പ് എഴുതിയ പെൺകുട്ടിക്ക് എതിരെ കേസെടുത്താണ് കേരളം നവോത്ഥാനത്തിന്റെ മാതൃക കാട്ടിയത്. വിഷയത്തിന്റെ സത്യാവസ്ഥ എന്തായാലും യുവതയുടെ ദൈന്യതയുടെ കഥയാണ് ക്യാമ്പസ്‌ രാഷ്രീയം പറയുന്നത് എന്ന് പറയാതെ വയ്യ.

ഒന്നാം ക്ലാസ് മുതൽ ക്യാമ്പസ്‌ രാഷ്രീയം കാണാൻ വിധിയുണ്ടായി എന്ന് പറയുന്നതാകും നന്ന്. ഒരു കാലത്ത് സ്ട്രൈക്ക് വിളി കേൾക്കാൻ ആവേശമായിരുന്നു. കാരണം ക്ലാസ് ഉണ്ടാകില്ല എന്ന ആശ്വാസം. സ്കൂളിൽ വരുമ്പോൾ ആദ്യം അന്വേഷിക്കുന്നത് സ്ട്രൈക്ക് ഉണ്ടോ എന്നാണ്.

ഡിഗ്രി സമയം മുതലാണ് യഥാർത്ഥ ക്യാമ്പസ്‌ രാഷ്ട്രീയം കണ്ടു തുടങ്ങിയത്. അന്നൊന്നും എന്തിനാണ് സമരം എന്ന് പോലും ആർക്കും അറിയില്ലായിരുന്നു. ഏതെങ്കിലും രാഷ്ട്രീയ ചട്ടമ്പികൾ കാണിക്കുന്ന കോപ്രായത്തിന്റെ പേരിലായിരിക്കും സമരങ്ങൾ. വിദ്യാഭ്യാസമായോ കാമ്പുസുമായോ പൊതുവിഷയങ്ങളുമായോ യാതൊരു ബന്ധവുമുണ്ടാകില്ല. പരസ്പരം പോര് വിളിക്കാനും തെരുവിൽ തല്ലി തീരാനും ഒരു പറ്റം യുവാക്കൾ. വിദ്യാർത്ഥികൾക്ക് പുറമെ പുറത്തുനിന്നെത്തുന്ന രാഷ്ട്രീയ നേതാക്കളും ട്രേഡ് യൂണിയൻ പ്രവർത്തകരും തെരുവുഗുണ്ടകളും കലാലയം കലാപഭൂമി ആക്കും. വർഷത്തിൽ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ ക്ലാസ്സ്‌. പിന്നെ സമരം ക്യാമ്പസ്‌ അടച്ചിടൽ...

ഒരു പറ്റം അധ്യാപകർ നിശബ്ദർ, നിരാശർ, നിസ്സംഗർ, നിഷേധികൾ എന്നീ വിഭാഗങ്ങളിൽ ഉള്ളവർ. തങ്ങളും സമാന രാഷ്ട്രീയ സംഘടനകളിൽ ഉള്ളവർ ആയതിനാൽ രഹസ്യമായി അനുകൂലിക്കുന്ന പ്രകൃതം. അപ്രകാരം ഒരു രാഷ്ട്രീയ പാർട്ടിയിൽ അംഗമായിരുന്ന അധ്യാപകൻ ഒരിക്കലും ക്ലാസ് എടുക്കാൻ വരില്ലായിരുന്നു. മൂന്നു വർഷത്തെ കലാലയ കാലയളവിൽ അദ്ദേഹം വന്നത് വെറും രണ്ട് ക്ലാസിൽ മാത്രം. ആരും പരാതി പറയാനോ അന്വേഷിക്കാനോ തയ്യാറായത് പോലുമില്ല.
ടോയ്ലറ്റുകൾ ഇല്ലാത്ത ഒരു ക്യാമ്പസ്‌, അതീവ വൃത്തിഹീനമായ കാന്റീൻ, നാറുന്ന വിശ്രമമുറി. ഇവയൊന്നും പരിഹരിക്കാൻ ഒരു സംഘടനാ നേതാവും വിദ്യാർത്ഥി സംഘടനയും അന്ന് ശബ്ദം ഉയർത്തിയില്ല. കാരണം ഇതെല്ലാം അവരുടെ ചർച്ചയിടങ്ങളും,  ആയുധ ശേഖരവും,  റാഗിങ് കേന്ദ്രങ്ങളും,  കഞ്ചാവ് മണക്കുന്ന മറകളും ആയിരുന്നു.
ഇതെല്ലാം ഓർക്കുമ്പോൾ ഇന്ന് വല്ലാത്ത രോഷവും നീറുന്ന നിരാശയുമാണ് മനസ്സിൽ. ഇന്നായിരുന്നെങ്കിൽ നട്ടെല്ല് നിവർത്തി പ്രതികരിക്കാനുള്ള നിർണ്ണയം ഉണ്ട്ഒ. അന്ന് ഒന്ന് ചിന്തിക്കാനോ പ്രവർത്തിക്കാനോ പക്വതയോ പാകമോ ഉണ്ടായിരുന്നില്ല എന്നതാണ് നിരാശ.

ഉന്നത പഠനത്തിൽ എത്തിയപ്പോൾ ഹോസ്റ്റലുകൾ ആണ് ഇവരുടെ താവളം എന്ന് മനസ്സിലായി. അന്ന് ശക്തമായ ചെറുത്തുനിൽപ്പുകൾ നടത്താൻ തല്പരനായിരുന്നു. ഹോസ്റ്റൽ മുറികൾ പലതും വർഷങ്ങൾ മുൻപ് പഠിച്ചുപോയ സംഘടനാ പ്രവർത്തകർ ഇന്നും ഒഴിഞ്ഞിട്ടില്ല. കാന്റീൻ നടത്തിപ്പ് സഘടനയ്ക്ക് ഒരു വരുമാനം ആണെന്നായിരുന്നു കേട്ടുകേൾവി. റാഗിംഗ് നടത്തുന്നതിന്റെ നട്ടെല്ല് ഇത്തരം ഗ്രൂപ്പുകൾ ആയിരുന്നു. 
ഹോസ്റ്റൽ നവീകരണം പോലെയുള്ള വിഷയങ്ങൾ ഇവർക്ക് വിഷയമേ അല്ല. പരാതികൾ എല്ലാം കടലാസായി ശേഷിച്ചു.
തങ്ങളുടേതല്ലാത്ത സംഘടനയുമായി വന്നാൽ തല്ലിയൊടിക്കുമെന്നായിരുന്നു നയം. .

പിന്നീട് കോളേജിൽ ജോലിക്കായി എത്തിയപ്പോൾ ആണ് കുറേക്കൂടി കഠിനമായ അനുഭവങ്ങൾ ഉണ്ടായത്. ഗവണ്മെന്റ് കോളേജ് ആയിരുന്നതിനാൽ തന്നെ സംഘടനകൾ പ്രകടനം നടത്തിയിരുന്നത്  കോളേജ് വസ്തുവകൾ തല്ലി തകർത്തായിരുന്നു. പൊട്ടി തകർന്ന ജനലുകൾ എങ്ങും കാണാമായിരുന്നു. വടിയും വാളും കത്തിയുമായി തലങ്ങും വിലങ്ങും നീങ്ങുന്ന കിങ്കരന്മാരായ കുട്ടി രാഷ്രീയക്കാരോട് മുട്ടാൻ ആരും മടിക്കും. എതിർത്തു വല്ലതും പറഞ്ഞാൽ നിമിഷങ്ങൾക്കകം നാലുപാടും നിന്ന് നിഷ്പ്രഭമാക്കാൻ ശക്തിയുള്ളവർ രംഗത്തെത്തും. പരസ്പരം തല്ലിച്ചതക്കാൻ കൂട്ടമായി പുറത്ത് നിന്ന് ആളുകളെ എത്തിക്കാൻ അവർക്ക് നിഷ്പ്രയാസം കഴിയും. ഒരിക്കൽ ക്യാന്റീനിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരു പറ്റം സാമൂഹിക വിരുദ്ധർ പാഞ്ഞു വന്നത്. ഏതോ ക്യാമ്പസ്‌ സംഘടനയുടെ ഗുണ്ടകളാണ്. കല്ലും കോലുമായി  നാലുപാടും ഏറു തുടങ്ങിയ അവർ അസഭ്യം ചൊരിഞ്ഞുകൊണ്ടിരുന്നു. ഒരു വിധത്തിൽ ഒരു കസേര തലയിൽ വച്ച് രക്ഷപെട്ടു. അന്ന് കുറേ അധ്യാപകർക്ക് നല്ല പരുക്കുകൾ പറ്റി. തുടർന്ന് കേസും, പ്രകടനവും, പരാതികളും എല്ലാം മുറയ്ക്ക് നടന്നു. വിദ്യാഭ്യാസ വകുപ്പോ പൊലീസോ അനങ്ങിയില്ല. തുടർന്ന് വിളിച്ച പേരന്റ്സ് മീറ്റിംഗിൽ ഭൂരിഭാഗം പേരും ക്യാമ്പസിൽ രാഷ്ട്രീയം നിരോധിക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും ഒരു ചെറു വിഭാഗം സംഘടനാ പ്രവർത്തകരായ അംഗങ്ങൾ അതിനു തടയിട്ടു. വിദ്യാർത്ഥികളുടെ നേതൃത്വഗുണം ചിന്താശേഷി രാഷ്ട്ര ചിന്ത എന്നിവ  വളർത്തുന്നതിന് ക്യാമ്പസ്‌ രാഷ്ട്രീയം ആവശ്യമാണ് എന്നായിരുന്നു അവരുടെ നയം. എന്നാൽ തങ്ങൾക്ക്  പോസ്റ്റർ ഒട്ടിക്കാനും കൊടി പിടിക്കാനും തമ്മിൽ തല്ലിനും ആളില്ലാതെ ആകുമെന്ന രഹസ്യമായ പരിഭവം ആണ് കാരണം എന്നായിരുന്നു പരക്കെ പറച്ചിൽ.

വിദ്യാർത്ഥികളുടെ വളർച്ചയിൽ ക്യാമ്പസ്‌ രാഷ്ട്രീയത്തിന്റെ പങ്ക് എന്ത് എന്ന ചെറിയ ചിന്ത കൂടി കോറിയിട്ടു  നിർത്താം. നാളത്തെ നിർണ്ണയ രാഷ്രീയ പദവികൾ MLA, MP, മന്ത്രി, മുഖ്യമന്ത്രി ഉൾപ്പടെ  ഏതെങ്കിലും ആകാൻ കഴിയും, നിങ്ങൾക്ക് എന്ത് പ്രശ്നം വന്നാലും ഞങ്ങൾ നോക്കും.,  ഈ രണ്ട് മോഹിപ്പിക്കുന്ന ഘടകങ്ങൾ ആണ് വിദ്യാർത്ഥികളെ ക്യാമ്പസ്‌ രാഷ്രീയത്തിലേക്ക് ആകർഷിക്കുന്നത്. ചില നേതാക്കന്മാരുടെ കഥ പറയും, സമരത്തിന്റെ മുന്നിൽ നിൽക്കുക, പോലീസിന്റെ അടി കൊള്ളുക, പിന്നെ പത്രത്തിൽ പടം വരിക. നമ്മുടെ കാലം തെളിഞ്ഞു എന്നാണ് പഠിപ്പിക്കൽ. എന്നാൽ സങ്കല്പങ്ങളിൽ നിന്ന് ഒത്തിരി അകലെയാണ് യാഥാർത്യം എന്നാണ് എന്റെ അനുഭവം. അതൊരു പഠനമായി പുറത്ത് വരുന്നത് കേരള യുവജനത്തിന്റെ കണ്ണ് തുറപ്പിക്കുന്നതായിരിക്കും.  സജീവ ക്യാമ്പസ്‌ രാഷ്ട്രീയമായി ജീവിച്ചവരിൽ ബഹുഭൂരിപക്ഷവും പഠനത്തിൽ ശ്രദ്ധ നഷ്ടപ്പെട്ട ജീവിതത്തിൽ എങ്ങും എത്തിയില്ല എന്നാണ് വാസ്തവം. പഠനത്തിലോ രാഷ്ട്രീയത്തിലോ എങ്ങും എത്താനാകാതെ അവരെല്ലാം  സമൂഹത്തിൽ എവിടെയെല്ലാമോ മറഞ്ഞു. ചിലരെല്ലാം ഇന്ന് അത് ഒരാവേശമായി കൊണ്ട് നടക്കുന്നു.

ഇനി എന്തായിരിക്കണം ക്യാമ്പസ്‌ രാഷ്‌ടീയം എന്നതാണ്.  വിദ്യാർത്ഥികളുടെ നേതൃത്വ പാടവവും രാഷ്ട്രചിന്തയും വളർത്താൻ ഇപ്പോഴത്തെ സംവിധാനം ഉപകരിക്കുമോ?  അതിനു രാഷ്ട്രീയ പാർട്ടികൾ എന്ന ഒരു ആശയം ആവശ്യമാണോ ? ഒരു കാര്യം വ്യക്തമാണ്., ഒരു കാലത്തും ക്യാമ്പസ്‌ രാഷ്ട്രീയം ഇല്ലാതാകുമെന്ന് സ്വപ്നം കാണരുത്. കാരണം ഇന്ന് രാജ്യം ഭരിക്കുന്നത് ജനങ്ങളല്ല രാഷ്ട്രീയ പാർട്ടികളാണ്. ശക്തരായ രാഷ്രീയ നേതാക്കൾ രാജ്യത്തിനു ആവശ്യവുമാണ്.

രാഷ്ട്രീയ പാര്ടികളെക്കാൾ രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കാൻ നമ്മുടെ യുവജങ്ങൾ തയ്യാറാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം. അതിനു ഇന്നത്തെ പാഠ്യ പദ്ധതിയിൽ ആവശ്യത്തിൽ അധികം അവസരങ്ങൾ ഉണ്ട്‌ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇനി ക്യാമ്പസ്‌ രാഷ്ട്രീയത്തെ കുറ്റം പറയുന്നതിന് മുമ്പേ ഈ കാര്യം നമ്മുടെ യുവജങ്ങൾക്ക് ബോധ്യമാണോ നാം ബോധവൽക്കരിംക്കുന്നുണ്ടോ എന്ന ചോദ്യവും നാം സ്വയം ഉന്നയിക്കേണ്ടതാണ് . റെഗുലേറ്ററി ബോഡികൾ ഇതിനു തയ്യാറാകണം. പലപ്പോഴും 18 വയസ്സ് പോലും പ്രായം ആകാത്ത കുട്ടികൾ ദിശാബോധം നഷ്ടപ്പെട്ടു സഞ്ചരിക്കാൻ ഇടയാകുന്ന സാഹചര്യം ഒഴിവാക്കാം. കലാലയങ്ങളിൽ പൂർണ്ണമായും വിദ്യ അഭ്യസിപ്പിക്കപ്പെടുന്നു എന്നും അതിനു അനുകൂലമായ സാഹചര്യം ഉണ്ട്‌ എന്നും ഉറപ്പാക്കണം.രാഷ്ട്രീയ പാർട്ടികളുടെ വക്ര ദൃഷ്ടികളിൽ നിന്ന് വിദ്യാർത്ഥികളെ രാഷ്ട്രത്തിന്റെ  നന്മയിലേക്കുള്ള പ്രവർത്തനങ്ങളിലേക്ക് തിരിച്ചു വിടുന്ന പദ്ധതികൾ നടപ്പാക്കണം. 

വെറും മദ്യവും മയക്കുമരുന്നും  പോലെ ഉപയോഗിക്കുമ്പോൾ ആനന്ദവും പിന്നീട് നാശവും ആകുന്നത് ആകരുത്  ഇന്നത്തെ ക്യാമ്പസ്‌ രാഷ്ട്രീയം എന്നതാണ് സംക്ഷിപ്തം.

(ഡോ. പോൾ വി മാത്യു. രാഷ്ട്രീയ നിരീക്ഷകനും പോളിസി അനലിസ്റ്റും ആണ് )

(Picture :The Hindu )