2012, ജനുവരി 5, വ്യാഴാഴ്‌ച

999

ഇക്കഴിഞ്ഞ ഒക്ടോബര്‍ 29ന് മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന് 125 വയസ്സ് തികഞ്ഞു. ' എന്റെ ഹൃദയരക്തം കൊണ്ടാണ് ഞാന്‍ ഒപ്പുവെക്കുന്നതെന്ന് ' വിശാഖം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് വ്യസനത്തോടെ ഒരിക്കല്‍വിശേഷിപ്പിച്ച കരാര്‍.

ലോകത്ത് ഒരിടത്തും കേട്ടുകേള്‍വി പോലുമില്ലാത്ത വ്യവസ്ഥകള്‍. 999 വര്‍ഷത്തേക്ക് ഒരു പാട്ടക്കരാര്‍ ഇവിടെ മാത്രമുള്ള സവിശേഷത.1886 ഒക്ടോബര്‍ 29നാണ് തിരുവതാംകൂര്‍ മഹാരാജാവും സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഇന്ത്യയും (ബ്രിട്ടീഷ് ഇന്ത്യയില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിനിധിയായ ഭരണാധികാരി) മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ ഒപ്പുവെച്ചത്.

ഇരുകക്ഷികള്‍ക്കും സമ്മതമാണെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷംകൂടി കരാര്‍ തുടരാമെന്നും വ്യവസ്ഥ ചെയ്തു.

1862 മുതല്‍ മദിരാശി സര്‍ക്കാരിന്റെ ആവശ്യമായിരുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ട്. പൂര്‍ണമായും ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന മദിരാശിക്കുവേണ്ടി ഡാം നിര്‍മ്മിക്കാന്‍ 1882 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. 1862 മുതല്‍ 24 വര്‍ഷം ബ്രിട്ടീഷ് മേധാവിത്വത്തിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങളെ തിരുവിതാംകൂര്‍ ചെറുത്തുനിന്നു.

ബ്രിട്ടീഷ് എന്‍ജിനീയറായിരുന്ന ക്യാപ്റ്റന്‍ പെന്നി ക്വിക്ക് രൂപകല്പന ചെയ്ത ഡാമിന്റെ നിര്‍മ്മാണം 1895 ല്‍ പൂര്‍ത്തിയായി.

തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലായി 68558 ഹെക്ടറിലെ കൃഷിക്ക് വെള്ളം ലഭ്യമാക്കുകയായിരുന്നു നിര്‍മ്മാണലക്ഷ്യം. പിന്നീട് തമിഴ്‌നാട് ഇതില്‍ നിന്നും വൈദ്യുതോല്‍പാദനവും തുടങ്ങി. ഇത് 1886 ലെ പാട്ടക്കരാറിന്റെ ലംഘനമായിരുന്നു. ഈ നിയമലംഘനം മറി കടക്കാന്‍ 1970 ല്‍ കരാര്‍ പുതുക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് കേരളത്തെ സമീപിച്ചു.

അപകടമറിയാത്ത ഭരണക്കാര്‍ കരാര്‍ പുതുക്കി നല്‍കി. ഇന്ന് മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് ഊര്‍ജ്ജോപ്ദനത്തിലൂടെയും കാര്‍ഷിക വിഭവ സമാഹരണത്തിലൂടെയും പ്രതിവര്‍ഷം 785 കോടി രൂപയാണ് (പഴയകണക്ക്) തമിഴ്‌നാട് സമ്പാദിക്കുന്നത്. പാട്ടത്തുകയായി കേരളത്തിന് ലഭിക്കുന്നത് കേവലം 13 ലക്ഷം രൂപയും.

കരാര്‍ ലംഘിച്ച് അണക്കെട്ടില്‍ തമിഴ്‌നാട് ഒട്ടേറെ നിര്‍മാണങ്ങള്‍ നടത്തി. ഇതിനെ എതിര്‍ക്കാനോ നിയമപരമായി നേരിടാനോ കേരളത്തിനായില്ല. 1948ലെ ഇന്‍ഡിപ്പെന്‍ഡന്റ് ആക്ട് അനുസരിച്ച് ബ്രിട്ടീഷ്ആധിപത്യത്തിന്‍ കീഴിലെ എല്ലാ കരാറും സ്വതന്ത്ര ഇന്ത്യയില്‍ റദ്ദായി. എന്നാല്‍, മുല്ലപ്പെരിയാര്‍ കരാര്‍ മാത്രം ആരും ചോദ്യംചെയ്തില്ല.

1970 മെയ് 29ന് തമിഴ്‌നാടിന് അനുകൂലമായി കേരളത്തിലെ ജനകീയ സര്‍ക്കാര്‍ രണ്ട് അനുബന്ധ വ്യവസ്ഥകള്‍കൂടി ഒപ്പിട്ട് നല്‍കി. വാര്‍ഷിക പാട്ടത്തുക ഏക്കര്‍ ഒന്നിന് അഞ്ച് രൂപയില്‍നിന്ന് 30 രൂപയായി വര്‍ധിപ്പിച്ചത് നേട്ടമെന്ന് കണക്കുകൂട്ടിയ കേരളം, മുഖ്യ കരാറിലെ മറ്റ് വ്യവസ്ഥകള്‍ അതേപടി നിലനിര്‍ത്താല്‍ സമ്മതിച്ചു. ഇതോടെ, കരാറിനെ ചോദ്യംചെയ്യാനും കേരളത്തിന് കഴിയാതായി.

1979 മുതലാണ് കേരളം അപകടം മണത്തുതുടങ്ങിയത്. നാടിന്റെ നാശത്തിനിടയാക്കാവുന്ന ഭീഷണി ലോകത്തെ അറിയിക്കുന്നതില്‍ അന്നുമുതല്‍ 'മാതൃഭൂമി'യാണ് മുന്നില്‍. ഇതിന് ഫലവുമുണ്ടായി.

സദുദ്ദേശ്യത്തോടെ പണിത മുല്ലപ്പെരിയാര്‍ ഡാം ഇന്ന് കാലപ്പഴക്കത്താല്‍ ഏതുനിമിഷവും അഞ്ച് ജില്ലകളിലെ 40 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്നു. ഈ സാഹചര്യത്തില്‍, പുതിയ ഡാം നിര്‍മിക്കാന്‍ അനുമതി കിട്ടുമെന്നുതന്നെയാണ് കേരളത്തിന്റെ പ്രതീക്ഷ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ