2012, ജനുവരി 31, ചൊവ്വാഴ്ച

സ്‌കൈസിറ്റി

ആകാശനഗരത്തിന് ഉപാധികളോടെ അനുമതി
Posted on: 01 Feb 2012

കൊച്ചി: കൊച്ചിയിലെ ആകാശനഗരം (സ്‌കൈസിറ്റി) പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കി. ഉപാധികളോടെയാണ് അനുമതി. പദ്ധതിക്കാവശ്യമായ ലൈസന്‍സുകളും ക്ലിയറന്‍സുമെല്ലാം സംരംഭകരായ യശോറാം ഇന്‍ഫ്ര ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തന്നെ സംഘടിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അനുമതി തേടി 2007-ലാണ് പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്.

പദ്ധതിക്ക് ആദ്യം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. പദ്ധതി സംബന്ധിച്ച് ഹൈക്കോടതിയില്‍ ഒരു ഹര്‍ജി നിലവിലുണ്ട്. അനുമതി ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ആവശ്യമായ ക്ലിയറന്‍സ് നേടുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് യശോറാം ഇന്‍ഫ്ര ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു.

നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടും വിഭാവനം ചെയ്യുന്നതാണ് സ്‌കൈസിറ്റി പദ്ധതി. കുണ്ടന്നൂരിന് സമീപത്തു നിന്നാരംഭിച്ച് കായലിന് മുകളിലൂടെ ചിലവന്നൂര്‍ ബണ്ട് റോഡ് വഴി സ്‌കൈസിറ്റി സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ ചെന്നു ചേരും. സ്‌കൈസിറ്റിയുടെ മറ്റൊരു ഭാഗം സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ തുടങ്ങി സുഭാഷ്ചന്ദ്ര ബോസ് റോഡില്‍ അവസാനിക്കും.

നാല് കിലോമീറ്റര്‍ നീളമാണ് സ്‌കൈസിറ്റിക്ക് ഉണ്ടാവുക. 14 മീറ്റര്‍ വീതിയുള്ള ഫുട്പാത്തുകളും നാലര മീറ്റര്‍ വീതിയുള്ള പാര്‍ക്കിങ് സ്ഥലവും ഏഴര മീറ്റര്‍ വീതിയുള്ള റോഡുകളും ഇതിന്റെ ഭാഗമായി ഒരുങ്ങും. 2003-ലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 2007-ല്‍ ചെലവ് ഉള്‍പ്പെടെയുള്ള രൂപരേഖ തയ്യാറാക്കി. 467 കോടി രൂപയാണ് അന്ന് കണക്കാക്കിയിരുന്ന ചെലവ്. നിലവിലിത് 600 കോടിയോളം രൂപയാകുമെന്നാണ് കണക്കാക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ