2012, ജനുവരി 5, വ്യാഴാഴ്‌ച

പുലിവാല്

മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ അടുത്തിടെ പുലിവാല് പിടിച്ചിരിക്കുകയാണ് കേരളം. തമിഴ്‌നാടിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ചില വിദഗ്ധ ഏജന്‍സികളെക്കൊണ്ട് അണക്കെട്ടിന്റെ അവസ്ഥയെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിരുന്നു. പഠനത്തിന്റെ ഫലം എന്താണെന്നറിയാന്‍ രണ്ട് സംസ്ഥാനങ്ങളും കാത്തിരുന്നു. അപ്പോഴാണറിയുന്നത് റിപ്പോര്‍ട്ടുകള്‍ സുപ്രീംകോടതിക്കേ നല്‍കൂ എന്ന്. കേരളത്തിന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് തോന്നിയതുകൊണ്ടാണല്ലോ ഒരിക്കല്‍ വിധി പറഞ്ഞ മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കാന്‍ തയ്യാറായതും അതിനായി ഉന്നതാധികാര സമിതി രൂപവത്കരിച്ചതും. എന്നാല്‍, സമിതിയുടെ സാങ്കേതികാംഗങ്ങള്‍ക്ക് ഉള്‍പ്പെടെ ചിലര്‍ക്ക് ഈ ന്യായം തോന്നുന്നില്ലെന്നതാണ് കേരളം ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തര്‍ക്കം സംബന്ധിച്ച കേസില്‍, വിദഗ്ധ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ പലതും തയ്യാറായി. മാസങ്ങളായി അന്വേഷണവും പഠനങ്ങളും നടത്തിയ ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍സ് റിസര്‍ച്ച് സ്‌റ്റേഷനിലെയും (സി.എസ്.എം.ആര്‍.എസ്.) പുണെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്‌റ്റേഷനിലെയും (സി.ഡബ്ല്യു. പി.ആര്‍.എസ്.) ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലെയും വിദഗ്ധരുടെ റിപ്പോര്‍ട്ടുകളില്‍ എന്താണ് പറയുന്നതെന്ന് പക്ഷേ, കേരളത്തിന് ഇതുവരെ അറിയാനായിട്ടില്ല. നിലവിലുള്ള അണക്കെട്ടിന്റെ ശേഷി, നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ള വസ്തുക്കളുടെ സ്വഭാവം, അണക്കെട്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുവരെയുണ്ടായിട്ടുള്ള ക്ഷതം, അതിന്റെ വ്യാപ്തിയും സ്വഭാവവും, അതുമൂലം ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍, പുതിയ അണക്കെട്ട് പണിയുന്നതിനായി ഇപ്പോഴുള്ളത് പൊളിക്കേണ്ടിവന്നാല്‍ അതിന്റെ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നത്, വെള്ളം പുതിയ സംഭരണിയിലേക്ക് ഒഴുക്കിവിടുന്നത് തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടുകളാണവ. റിപ്പോര്‍ട്ടുകളില്‍ എന്തെങ്കിലും അപാകമുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം, കേരളത്തിനും തമിഴ്‌നാടിനും. പക്ഷേ, ഇരുകൂട്ടര്‍ക്കും അവ ലഭ്യമാക്കില്ല എന്ന പിടിവാശിയിലാണ് സാങ്കേതികാംഗങ്ങള്‍. പിടിവാശി എന്തിനെന്ന് മാത്രം അറിയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ