2019, ഏപ്രിൽ 20, ശനിയാഴ്‌ച

ചാലക്കുടി ചിന്തിക്കുമ്പോൾ


പൊതുവെ കോൺഗ്രസ്‌ അനുഭാവം പുലർത്തുന്ന മണ്ഡലമാണ് ചാലക്കുടി. സാധാരണ ഗതിയിൽ ശരാശരി 50000 ഭൂരിപക്ഷത്തിൽ എങ്കിലും കോൺഗ്രസ്‌ സ്ഥാനാർത്ഥികൾ ജയം നേടാൻ സാഹചര്യമുണ്ട്. 2014ൽ പി സി ചാക്കോ പരാജയപ്പെട്ടത് കേവലം പതിനായിരത്തിൽ പരം വോട്ടിനാണ്. അന്ന് പാർട്ടി  തന്നെ അയാളെ  കാല് വാരുകയായിരുന്നു. എന്നാൽ വെറും 'കന്നാസ് ' എന്ന നിലയിൽ എത്തിയ ഇന്നസെന്റ് അപ്രതീക്ഷിതമായ വിജയം നേടിയതിനൊപ്പം വളരെ പെട്ടെന്നാണ് ഒരു രാഷ്ട്രീയ നേതാവായി ഭാവ പകർച്ച ആർജിച്ചത്.

 2014ലെ പോലെ കോൺഗ്രസ്‌ വിരുദ്ധ വികാരം ഇന്നില്ല. ബെന്നി ബഹനാൻ ശക്തനായ കോൺഗ്രസ്‌ നേതാവാണ് ഒപ്പം വൻ ജനകീയ അടിത്തറയും ഉണ്ട്. യാക്കോബായ സഭാംഗം എന്ന നിലയിൽ ചാലക്കുടി മണ്ഡലം അദ്ദേഹത്തിനു പ്രതീക്ഷ നൽകുന്നതാണ്. കഴിഞ്ഞ തവണ പതിനായിരത്തിൽ പരം വോട്ട് നേടിയ വെൽഫെയർ പാർട്ടി ഇത്തവണ കോൺഗ്രസിന് പിന്തുണ നൽകുന്നുണ്ട്.

ഈഴവ വോട്ടുകൾ നിർണ്ണായകമാണ് ചാലക്കുടിയിൽ. ഇത് ഇടതിന് തുണ ആകാനാണ് സാധ്യത. യാക്കോബായ സഭ ബെന്നിയെ അനുകൂലിക്കുന്നെങ്കിലും വിശ്വസികളെ സംബന്ധിച്ചിടത്തോളം പള്ളി കേസുകളിൽ സർക്കാർ എടുത്ത സൗഹൃദ  നിലപാടുകൾ വോട്ടായി മാറാം.  കഴിഞ്ഞ തവണ ആം ആദ്മി പാർട്ടി ഇരുപത്തിനായിരത്തിൽ പരം വോട്ടാണ് നേടിയത്. പാർട്ടി ഇപ്പോൾ എൽ ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ആപ് വോട്ടുകൾ അന്ന് കോൺഗ്രസ്‌ വേണ്ട എന്ന് ആഗ്രഹിച്ചവരുടെതായിരുന്നു എന്നത് കൂടി കൂട്ടി വായിക്കണം. ശബരിമല വിഷയം കാര്യപ്രസക്തമല്ല എന്ന് തന്നെ പറയാം. കഴിഞ്ഞ തവണ ബി ജെ പി ഒരു ലക്ഷത്തോളം വോട്ടാണ് നേടിയത്.ഇത്തവണ അത് കുറയാൻ തരമില്ല. അത് ഇടതിനും വലതിനും ഒരു പോലെ ബാധകമാകും.

തെരെഞ്ഞെടുപ്പ് എപ്പോഴും അവസാന നിമിഷ ട്വിസ്റ്റുകളെ ആശ്രയിച്ചാണ് എന്ന് വേണമെങ്കിൽ പറയാം. ട്വന്റി ട്വന്റി എന്ന സംഘടന ആ ട്വിസ്റ്റിനു വഴിവെക്കുമോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക. സ്ഥാനാർത്ഥിയുടെ ചിലസമയങ്ങളിലെ ജാഗ്രത ഇല്ലായ്മ അതിനു ഇടയാക്കിയേക്കാം. കാൻസർ രോഗികളെ സഹായിക്കാൻ നടത്തിയ പരിപാടിയ്ക്ക് ഇന്നസെന്റ് പണം വാങ്ങി എന്ന വ്യക്തത ഇല്ലാത്ത ആരോപണത്തിനു പുറമെ ട്വന്റി ട്വന്റി ക്കെതിരെ അന്വചത്യപൂർവ്വം ബെന്നി പടച്ചു വിട്ട വാക്കുകൾ കൂടി ആകുമ്പോൾ ചിത്രം മാറിയേക്കാം. ഇരുപതിനായിരത്തോളം വോട്ടർമാർ (ഒരു പഞ്ചായത്തിലെ ബഹു ഭൂരിപക്ഷം ) വിശ്വസിച്ച ഒരു പ്രസ്ഥാനത്തിനെതിരെയുള്ള വാക്കുകൾ വോട്ടിനു സ്വാധീനിക്കാതെ പോവുകയില്ല എന്ന് വേണം കരുതാൻ. ബെന്നിയെ പരാജയപ്പെടുത്തും എന്ന ഉറച്ച നിലപാടിലാണ് ട്വന്റി ട്വന്റി.

തികച്ചു അപ്രസക്തനായായിരുന്ന ഇന്നസ്ന്റ് 2014ൽ വിജയിച്ചെങ്കിൽ ഇന്ന് അദ്ദേഹം ഒരു രാഷ്‌ടീയ നേതാവാണ് എന്നതാണ് വസ്തുത..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ