2020, ഏപ്രിൽ 18, ശനിയാഴ്‌ച

പ്രവചനവും പാഴ് വാക്കും

2020 റീഇൻസ്ടാൾ ചെയ്യാൻ പ്രാര്ഥിക്കുന്നവരാണ് പലരും. ഭീതിപ്പെടുത്താനല്ല. ഒരുപക്ഷെ ചില തയ്യാറെടുപ്പുകൾ നമ്മെ സഹായിക്കുമെന്ന് കരുതിയാണ്.

ഈ കഴിഞ്ഞ ദിവസം The Nature ജേർണൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ മഞ്ഞുപാളികൾ അതിവേഗം ഉരുകുന്നതും ആ പാളികൾ ലോകം കണ്ടതിൽ വച്ചു ഏറ്റവും നേർത്തതും ആയതായി രേഖപ്പെടുത്തിയിരിക്കുന്നു.  ഇത് സമുദ്ര നിരപ്പ് ക്രമാതീതമായി ഉയരാൻ ഇടയാക്കിയേക്കാം എന്ന് മുന്നറിയിപ്പ് നൽകുന്നു.  തമിഴ്നാട്ടിലെ വെതർമാൻ കൃത്യമായ കാലാവസ്ഥ പ്രവചനങ്ങൾ കൊണ്ട് പേരുകേട്ട ആളാണ്. കേരളത്തിൽ ഈ വർഷം വെള്ളപ്പൊക്കം ഹാട്രിക് നേടുമെന്നാണ് അദ്ദേഹത്തിന്റെ അനുമാനം. വര്ഷങ്ങളുടെ കാലാവസ്ഥ കണക്കുകൾ നിരത്തി വെതർമാൻ പറയുന്നു, 1920 നുശേഷം 100 ആണ്ടു തികയുന്ന 2020ൽ 1920 കാലം  ആവർത്തിച്ചേക്കാം. 2300-2500 mm മഴ കേരളത്തെ മുക്കാൻ പ്രാപ്തമാണ്.  1922, 1923, 1924 ഇപ്രകാരം സംഭവിച്ചിരുന്നു.

പ്രവചനകൾക്ക് ശാസ്ത്രീയ അടിത്തറ ഇല്ലെങ്കിലും നിരവധി കാര്യങ്ങൾ ക്രത്യമായി പ്രവചിച്ച  പ്രവചനങ്ങളുടെ രാജാവായ നൊസ്റ്റാർഡമാസ്‌ ആണ് നമ്മെ ഇപ്പോൾ ഭയപ്പെടുത്തുന്നത്. 2020ൽ കൊടുങ്കാറ്റ്, ഭൂമികുലുക്കം, സമുദ്രനിരപ്പ് ഉയരുന്നത് തുടങ്ങിയ ചിലത് അദ്ദേഹം പ്രവചിച്ചിട്ടുണ്ട് അത്രേ. ഇതിൽ ഒന്നു കേരളത്തെക്കിറിച്ചു ആണെന്നാണ് നോസ്ട്രഡാമസ് ഭക്തരുടെ വാദം.
 "ഭൂമധ്യത്തുനിന്നും ജ്വാലകള്‍ ഭൂമികുലുക്കമായ് വരും ഉയര്‍ന്നു വന്നൊരു പുതുനഗരം പ്രകമ്പനം കൊളളും ഇരു മലകള്‍ അത് തടയാന്‍ വിഫലമായ് പൊരുതും . പിന്നെ ജലദേവി പുതിയൊരു അരുണ നദിതീര്‍ക്കും." (1577). ഇതു ഇടുക്കി മുല്ലപ്പെരിയാർ ഡാമുകളെക്കുറിച്ചാണെന്നും വെള്ളത്തിന്റെ ആധിക്യത്താൽ കുറവൻ കുറത്തി മലകൾക്ക് അത് താങ്ങാൻ സാധിക്കുകയില്ല എന്നും ഭൂമികുലുക്കത്തോടെ അത് പ്രവഹിച്ചു ഉയർന്നു വന്ന പുതുനഗരമായ കൊച്ചിയെ ഇല്ലാതാക്കി രക്തനദിയായി ഒഴുകുമത്രേ.

കൊറോണയുടെ ഭീതിയിൽ കഴിയുന്ന കേരള ജനതയ്ക്ക് ഇതു താങ്ങാവുന്നതിൽ അപ്പുറം ആണ് എന്ന് മനസ്സിലാക്കുമ്പോഴും വെള്ളപൊക്കത്തിന്റെ ശാസ്ത്രീയത കൂടി ചിന്തിക്കുവാനാണ് ഇത്തരം ഒരു പോസ്റ്റ്‌ ഇട്ടത്.  വളരെ ചെറിയ മഴയിൽ പോലും നാട് മുങ്ങുന്ന അവസ്ഥയാണ് ഇപ്പോൾ കാണുന്നത്. പണ്ട് കാലത്തു ഇല്ലാത്ത ഒരു പതിവാണ് ഇതു. ഏറ്റവും ചെരിഞ്ഞ ഭൂമിയുള്ള കേരളത്തിൽ സമുദ്രത്തിലേക്ക് വെള്ളം ഒഴികിപ്പോകാൻ കഴിയാതെ അശാസ്ത്രീയമായ പല നിർമ്മിതികളൂം ഉയർന്നു വന്നു എന്നതാണ് ഒരു കാരണം. പാടശേഖരങ്ങൾ മണ്ണിട്ട് നികത്തി കുന്നുകൾ  ഇടിച്ചു നിരത്തി അങ്ങനെ വെള്ളം കുടിക്കുന്ന ഉറവകളെ മനുഷ്യൻ അടച്ചു. എന്നിട്ട് ഭൂമിയെ കുഴിച്ചു കുഴൽ കിണറിൽ നിന്ന് വെള്ളം എടുക്കുകയാണ്. എത്ര മഴ പെയ്തിട്ടും കുടിക്കാൻ വെള്ളം കിട്ടാത്തതിന്റെ കാരണം ലാഭക്കൊതിയന്മാരായ നമ്മുടെ പാവങ്ങൾക്ക് ഒന്ന് മനസ്സിലായിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ്.

ഇനി ഈ വരുന്ന കാലവർഷത്തിൽ വെള്ളപൊക്കം തടയാൻ എന്താണ് ചെയ്യുവാൻ സാധിക്കുക എന്നത് ചിന്തിക്കാൻ ഉള്ള സമയം ഇനിയും കഴിഞ്ഞിട്ടില്ല എന്ന് വേണം കരുതാൻ.  കുളം, ചാൽ, പുഴ എന്നിവയിലെ ചെളി നീക്കണമോ? ഓവുചാലുകൾ വൃത്തി ആക്കണമോ? അനധികൃത കെട്ടിടങ്ങൾ പൊളിച്ചു മാറ്റണമോ? പ്രകൃതിയുടെ ഒഴുക്കിനെ തടയുന്ന പ്രതിബന്ധങ്ങൾ നീക്കം ചെയ്യണമോ? മാലിന്യം വലിച്ചെറിയൽ അവസാനിപ്പിക്കണമോ?

കൊറോണയിൽ തകർന്ന ഗ്രാമീണ സമ്പത് വ്യവസ്ഥയ്ക്ക് കരുത്തേകാൻ ഇത്തരം ചില പ്രവർത്തനങ്ങളിൽ നമുക്ക് നിക്ഷേപിക്കാൻ സാധിക്കുമോ? . കുടുംബശ്രീയും തൊഴിലുറപ്പുമെല്ലാം നേരം പോക്കിന് പലതും ചെയ്യുമ്പോൾ ഇതു കൂടി പരിഗണിക്കാൻ സാധിക്കുമോ? രണ്ടു മഴക്കുഴി കുഴിക്കാൻ, കുറച്ചു കുളങ്ങൾ വൃത്തിയാക്കാൻ, കുറച്ചധികം മഴവെള്ള സംഭരണികൾ പണിയാൻ, ജലാശയങ്ങൾ ശുചിയാക്കാൻ, പുഴയിലെയും ഡാമിലെയും എല്ലാം ചെളി നീക്കി കുറച്ചു പച്ചക്കറി നടാൻ. ഒന്നു ആശിച്ചു പോയി എന്നെ ഉള്ളൂ !

നിപ്പയെയും കൊറോണയെയും തുരത്തിയ നാടെന്നു പേരുകേട്ട ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവത്തിന്റെ സ്വന്തം മക്കൾ ഉണർന്നില്ലായെങ്കിൽ ദുരന്തങ്ങളെ നേരിടുവാൻ വിധിക്കപ്പെട്ടവരായി നാം മാറിയേക്കാം. ദുരന്തങ്ങൾ ഒന്നു നമുക്ക് വരല്ലേ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കാം.

(ഡോ. പോൾ വി മാത്യു )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ